നടിയെ അക്രമിച്ച കേസ് സർക്കാർ അട്ടിമറിക്കുന്നതായി ആരോപിച്ച് അക്രമിക്കപ്പെട്ട നടി നൽകിയ ഹർജി പിൻവലിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ രാഷ്ട്രീയം കലർത്തരുതെന്നും ഈ കേസിൽ ഒരു ഇടപെടലിനും സർക്കാർ ശ്രമിച്ചിട്ടില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ ഹർജി പിൻവലിക്കാൻ ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഹർജിയിൽ വെള്ളിയാഴ്ച രേഖാമൂലം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ പുതിയ ഹർജി വന്ന നിലയ്ക്ക് കേസിൽ പ്രതികളെ കൂടെ കക്ഷി ചേർക്കണമെന്നും കോടതി നിർദേശിച്ചു.
ജസ്റ്റിസ് സിയാദ് റഹ്മാനാണ് നടിയുടെ ഹർജി പരിഗണിച്ചത്.
സർക്കാർ ഈ കേസിൽ ഒരിക്കലും പിന്നോട്ടുപോയിട്ടില്ല. സർക്കാർ നടിയ്ക്കൊപ്പമാണ് നിലകൊണ്ടത്. പ്രോസിക്യൂട്ടറെ നിയമിക്കേണ്ട ഘട്ടത്തിൽ നടിയുടെ അഭിപ്രായം കൂടി തേടിയിരുന്നതായും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.
ഹർജിയിലെ ആരോപണങ്ങൾ നടിയുടെ ആരോപണമാണെന്ന് തങ്ങൾ വിശ്വസിക്കുന്നില്ല. അതിനാൽ ആരോപണങ്ങളിൽനിന്ന് പിന്മാറണമെന്നും നടിയുടെ അഭിഭാഷകനോട് അദ്ദേഹം അഭ്യർഥിച്ചു. ഹർജിയിൽ രേഖാമൂലമുള്ള വിശദീകരണം നൽകാൻ തയ്യാറാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.