ലൈംഗീക തൊഴിലാളികൾക്ക് താമസ രേഖ കണക്കിലെടുക്കാതെ ആധാർ കാർഡ് നൽകണമെന്ന് സുപ്രീം കോടതി.
നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ(നാക്കോ) ഗസറ്റഡ് ഓഫീസറോ സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പ്രോജക്ട് ഡയറക്ടറോ സമർപ്പിക്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ലൈംഗീക തൊഴിലാളികൾക്ക് ആധാർ കാർഡ് നൽകണമെന്നാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യക്ക് സുപ്രീം കോടതിയുടെ നിർദേശം.
ആധാർ കാർഡുകൾ നൽകുന്ന പ്രക്രിയയിൽ ലൈംഗികത്തൊഴിലാളികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നത് ഉറപ്പ് വരുത്തണമെന്നും ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, ബി.ആർ.ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
താമസരേഖകളില്ലാതെ ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് നൽകുന്നില്ലെന്ന് ദർബാർ മഹിളാ സമന്വയ കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ നേരത്തെ ബെഞ്ചിനെ അറിയിച്ചിരുന്നു.
ലൈംഗീക തൊഴിലാളിക്ക് സാക്ഷ്യപത്രം സമർപ്പിക്കാൻ അധികാരമുള്ള സംസ്ഥാന ആരോഗ്യ വകുപ്പിലെ ഗസറ്റഡ് ഓഫീസറുടെ പേരും പദവിയും വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തണം,അപേക്ഷകന്റെ /കാർഡ് ഉടമയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിൽ ലംഘനം ഉണ്ടാവരുത് തുടങ്ങി ദർബാർ മഹിളാ സമന്വയ കമ്മിറ്റി നൽകിയ നിർദ്ദേശങ്ങളും യുഐഡിഎഐ അംഗീകരിച്ചു.
നാക്കോയുടെ കീഴിലുള്ള എല്ലാ ലൈംഗീക തൊഴിലാളികൾക്കും തിരിച്ചറിയൽ രേഖ ആവശ്യപ്പെടാതെ ഡ്രൈ റേഷൻ നൽകാൻ എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. അവർക്ക് വോട്ടർ ഐഡിയും റേഷൻ കാർഡും നൽകാൻ സംസ്ഥാന സർക്കാരുകളോടും കോടതി നിർദേശിച്ചിരുന്നു. ലൈംഗീക തൊഴിലാളികൾക്കായി നിയോഗിച്ച പാനൽ മുന്നോട്ട് വെച്ച നിർദേശങ്ങൾ 2011 ൽ സുപ്രീം കോടതി പാസാക്കിയെങ്കിലും ഇനിയും നടപ്പിൽ വന്നിട്ടില്ല.