മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനെ ചൊല്ലി ഉണ്ടായ വഴക്കിൽ 16 കാരൻ അനിയനെ കല്ല് കൊണ്ട് ആക്രമിച്ച ശേഷം കിണറ്റിലെറിഞ്ഞ് കൊന്നു.
ഗുജറാത്തിലെ ഖേദ ജില്ലയിൽ ഗോബ്ലെജ് ഗ്രാമത്തിലാണ് സംഭവം നടന്നത്.
പ്രായപൂർത്തിയാകാത്ത പ്രതിയെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തതായി ഖേദാ ടൗൺ പോലീസിലെ സബ് ഇൻസ്പെക്ടർ എസ്പി പ്രജാപതി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
രാജസ്ഥാനിലെ ബൻസ്വാര ജില്ലയിൽ നിന്നുള്ള കുടുംബം കാർഷിക തൊഴിലിനായാണ് ഗോബ്ലെജിലെത്തിത്.
മെയ് 23-ന് സഹോദരങ്ങൾ മാറിമാറി മൊബൈൽ ഫോണിൽ ഗെയിം കളിക്കുകയായിരുന്നു. എന്നാൽ തന്റെ ഊഴമായപ്പോൾ ഫോൺ നൽകാൻ വിസമ്മതിച്ച 11 വയസ്സുള്ള അനിയനുമായി പ്രതി വഴക്കിട്ടു. തുടർന്ന് രോഷാകുലനായ കൗമാരക്കാരൻ തന്റെ അനുജന്റെ തല ഒരു വലിയ കല്ലുകൊണ്ട് അടിച്ചുതകർക്കുകയായിരുന്നു-പോലീസ് പറഞ്ഞു.
അനിയൻ ബോധരഹിതനായി വീണതിനെ തുടർന്ന് പ്രതി അനിയന്റെ ശരീരത്തിൽ കല്ല് കെട്ടി മറ്റാരുമില്ലാത്ത സമയത്ത് അടുത്തുള്ള കിണറ്റിലേക്ക് എറിയുകയായിരുന്നു.
അതിനുശേഷം മാതാപിതാക്കളെ അറിയിക്കാതെ പ്രതി ബസിൽ കയറി രാജസ്ഥാനിലേക്ക് പോയി.
വൈകുന്നേരമായിട്ടും രണ്ട് മക്കളെയും കാണാത്തതിനെ തുടർന്നുള്ള മാതാപിതാക്കളുടെ തിരച്ചിലിലാണ് മൂത്തമകനെ കണ്ടെത്തിയത്. അനുജനെ കുറിച്ച് ചോദിച്ചപ്പോഴാണ് നടന്ന സംഭവങ്ങൾ പുറത്തറിയുന്നത്.
ബുധനാഴ്ച വീട്ടുകാരിൽ നിന്ന് സംഭവത്തെക്കുറിച്ച് അറിഞ്ഞ പോലീസ് സംഭവസ്ഥലത്തെത്തി കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയും പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു