ബ്രാഞ്ച്, ലോക്കല് സമ്മേളനം ഉദ്ഘാടനത്തിനായി പ്രസംഗിക്കാൻ സി .പി.എം. മുന്‍ വര്‍ഷം തയ്യാറാക്കിയ കൈപ്പുസ്തകത്തില്‍ ലവ്ജിഹാദ് എന്ന സംഭവം കേരളത്തിലുണ്ടെന്ന് സൂചിപ്പിക്കുന്നതും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിവാദ പ്രസംഗത്തിലെ ഭാഗവും വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ ചര്‍ച്ചയായി.
സി.പി.എമ്മിന്റെ രേഖയില്‍ തന്നെ ലവ് ജിഹാദ് സത്യമാണെന്നു പറയുന്നുണ്ടെന്ന മുസ്ലീംലീഗം സെക്രട്ടറി പി.എം.എ. സലാമിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് സി.പി.എ്ം പുറത്തിറക്കിയ കൈപ്പുസ്തകത്തിലെ ഭാഗം ചര്‍ച്ചയായിരിക്കുന്നത്.
തിരുവമ്പാടിയിലെ സി.പി.എം.നേതാവ് ജോര്‍ജ് എം.തോമസ് കഴിഞ്ഞ ദിവസം ലവ്ജിഹാദ് ഉണ്ടെന്നു പറഞ്ഞതും പിന്നീട് തെറ്റായിപ്പോയെന്ന് തിരുത്തിയതും പാര്‍ടിയുടെ വിമര്‍ശകര്‍ എടുത്തു പെരുമാറുന്നതും തുടരുന്നു. കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ ലവ്ജിഹാദ് ഒരു നിര്‍മിത കള്ളമാണെന്ന ഡി.വൈഎഫ്.ഐ.യുടെ പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്
“ലവ് ജിഹാദ്” എന്നത് ഒരു നിർമ്മിത കള്ളമാണെന്നും സെക്യുലർ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞ് ഡിവൈഎഫ്ഐ കൈ കഴുകുമ്പോഴും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ മുൻ തിരുവമ്പാടി എംഎൽഎ ആവർത്തിച്ചു പറഞ്ഞ ഒരു പ്രധാനകാര്യം ഇപ്പോഴും നിഷേധിക്കപ്പെടാതെ നിൽക്കുകയാണ്. ‘ലവ് ജിഹാദ്’ എന്ന വാക്കുകൊണ്ട് എന്താണോ സംഘ് പരിവാർ വിവക്ഷിക്കുന്നത് അത് കേരളത്തിൽ നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണെന്ന് സിപിഎമ്മും അംഗീകരിക്കുന്നുവെന്ന് മാത്രമല്ല, അത് സിപിഎമ്മിന്റെ പാർട്ടി രേഖകളിൽ കൃത്യമായി ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അത് പാർട്ടി തലത്തിൽ സർക്കുലേറ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൃത്യമായി വിശദീകരിക്കുന്നുണ്ട്. കേവലം നാക്കുപിഴയല്ല എന്നുറപ്പ്, കാരണം മാധ്യമപ്രവർത്തകൻ പ്രത്യേകം എടുത്തു ചോദിക്കുമ്പോഴെല്ലാം ഈ പാർട്ടി രേഖകളുടെ കാര്യം അദ്ദേഹം ആവർത്തിക്കുന്നുണ്ട്.ഇങ്ങനെ ലവ് ജിഹാദിന്റെ കാര്യം സിപിഎം പാർട്ടി രേഖകളിലുണ്ടെന്ന് നേരത്തേയും വാർത്തകൾ വന്നിട്ടുണ്ടെങ്കിലും അത് വലിയ ചർച്ചയാകാതെ പോയി എന്നതാണ് യാഥാർത്ഥ്യം. ഇതോടൊപ്പമുള്ള വാർത്തയിൽ കാണിച്ചിരിക്കുന്നത് പോലെ കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിൽ സിപിഎം പാർട്ടി ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിലേക്ക് പോകുന്നതിന് മുമ്പുതന്നെ പാർട്ടി അംഗങ്ങൾക്ക് വിതരണം ചെയ്ത രേഖകളിൽ ഇക്കാര്യം കൃത്യമായിത്തന്നെ പറയുന്നുണ്ട്. അതായത് ഇക്കഴിഞ്ഞ ദിവസം കണ്ണൂരിൽ ആർപ്പും വിളിയുമായി കൊടിയിറങ്ങിയ സിപിഎമ്മിന്റെ പാർട്ടി സമ്മേളനത്തിന്റെ ഓരോ തലങ്ങളിലും ഈ വിഷയം ചർച്ച ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നർത്ഥം.അല്ലെങ്കിൽത്തന്നെ ദുരുദ്ദേശ്യ വിവാഹങ്ങളിലൂടെ കേരളത്തെ ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനുള്ള ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ഇന്നാട്ടിൽ ഏറ്റവുമാദ്യം പറഞ്ഞത് സിപിഎമ്മിന്റെ സ്ഥാപക നേതാവായ വിഎസ് അച്യുതാനന്ദൻ ആയിരുന്നല്ലോ. 2010ൽ അന്നങ്ങനെ പറയുന്ന സമയത്ത് അച്ചുതാനന്ദൻ കേവലം പാർട്ടി നേതാവ് മാത്രമായിരുന്നില്ല, കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയായിരുന്നു! ആ പ്രസ്താവനയും ഇന്നും തിരുത്തപ്പെടാതെ നിൽക്കുകയാണ്.അതുകൊണ്ടുതന്നെ, ഡിവൈഎഫ്ഐയുടെ നാലുവരി പ്രസ്താവന ഇക്കാര്യത്തിൽ വീണ്ടും ജനങ്ങളെ കബളിപ്പിക്കാനുള്ളതാണ്. കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് അംഗീകരിക്കുന്ന പാർട്ടി രേഖകൾ പിൻവലിക്കാനും സംഘ് പരിവാർ പ്രചാരകരായി സ്വയം മാറിയതിന് കേരളത്തോട് മാപ്പു പറയാനും സിപിഎം തയ്യാറുണ്ടോ എന്നതാണ് ഈ നാടിനറിയേണ്ടത്. ‘ലവ് ജിഹാദ്’ എന്നത് ഒരു നിർമ്മിത കള്ളമാണ്, അതിന്റെ കേരളത്തിലെ പ്രധാന നിർമ്മാതാക്കൾ സിപിഎമ്മാണ്.