സിഎടിയു കൊടി നാട്ടി സമരം തുടങ്ങിയതോടെ കട തുടങ്ങി 53 ആം ദിവസം താല്‍ക്കാലികയമായി അടച്ചുപൂട്ടി ഉടമ. കണ്ണൂരിലെ മാടായി പോര്‍ക്കേലി സ്റ്റീല്‍സ് എന്ന സ്ഥാപനമാണ് സമരം മൂലം അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നത്.
ജനുവരി 23 നാണ് മാടായി ഗണപതി മണ്ഡപത്തിനടുത്ത് വാടകയ്‌ക്കെടുത്ത സ്ഥലത്ത് ടിവി മോഹന്‍ലാല്‍ സ്ഥാപനം ആരംഭിച്ചത്. സ്വന്തം തൊഴിലാളികളെ വെച്ച് സ്ഥാപനം നടത്താനായിരുന്നു മോഹന്‍ലാലിന്റെ തീരുമാനം. എന്നാല്‍ തൊഴില്‍ നിഷേധമെന്ന് കാണിച്ച് സിഐടിയു രംഗത്ത് വരികയായിരുന്നു.
60 ലക്ഷം രൂപയുടെ സാധനങ്ങള്‍ കച്ചവടത്തിനായി ഇറക്കിയെങ്കിലും ഇതില്‍ ഒരു രൂപയുടെ സാധനം പോലും സമരം മൂലം വില്‍ക്കാനായിട്ടില്ലെന്ന് ഉടമ പറയുന്നു. സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധ പരിപാടിയില്‍ സിഐടിയു നേതാവ് ഭീഷണി പ്രസംഗവും നടത്തി.
സ്ഥിതി രൂക്ഷമായതോടെ വാടക ഭൂമിയില്‍ നിന്നും സമരം ഒഴിവായി കിട്ടാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഉടമ. സമരം അവസാനിച്ചാല്‍ സ്ഥാപനം തുറക്കുമെന്നും ഇല്ലെങ്കില്‍ എന്നെന്നേക്കുമായി പൂട്ടേണ്ടി വരുമെന്നും ഉടമ പറയുന്നു.
കട താൽക്കാലികമായി അടച്ചെങ്കിലും സിഐടിയു സമരം ഇന്നലെയും തുടര്‍ന്നു. കട പൂട്ടുന്നത് തൊഴിലാളികളെ പട്ടിണിക്കിടാനാണെന്ന് ആണ് സിഐടിയുവിന്റെ ആരോപണം.