റഷ്യൻ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ അടിയന്തരമായി ഖർകിവ് വിടണമെന്ന് ഉക്രെയ്നിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. ഉക്രെയ്ൻ സമയം വൈകിട്ട് ആറുമണിക്കു മുൻപ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണ് എംബസി അറിയിച്ചത്. അതിർത്തി ഗ്രാമങ്ങളായ ബാബാലിയ, പെസോച്ചിൻ, ബേസ്ലിയുടോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് നിർദേശം.
അതേ സമയം, ഉക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണു(22) മരിച്ചത്. തളർന്നു വീണതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു ചന്ദൻ.
വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയാണ് ഇദ്ദേഹം. ചന്ദന്റെ ശരീരം ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ട് പിതാവ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.