തിരുവനന്തപുരം വർക്കല, ചെറുന്നിയൂർ ബ്ലോക്ക് ഓഫീസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.
പുലർച്ചെയാണ് സംഭവം.
വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ ഇളയ മകൻ അഖിൽ (25), മരുമകൾ അഭിരാമി(24), ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഖിലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിഖിലിന്റെ ആരോഗ്യ നിലയും അതീവ ഗുരുതരമാണെന്ന് ആണ് റിപ്പോർട്ട്.
ഇരുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് ഫയർ ഫോഴ്സും പൊലീസും എത്തി തീയണച്ചത്.
വീട്ടിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ചുപേരും മരിച്ചിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസിയും പ്രവർത്തിക്കുന്നുണ്ടായിരുന്നു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപൻ. പ്രതാപന് മൂന്ന് ആൺ മക്കളാണ് ഉള്ളത്. ഒരു മകൻ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു.
ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടവും നടത്തിയശേഷമാകും സംസ്കാരം .