പഞ്ചാബിലെ മിന്നും ജയത്തിന് പിന്നാലെ അടുത്ത ലക്ഷ്യം ഗുജറാത്തും , ഹിമാചല്‍ പ്രദേശുമാണെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി.
സംസ്ഥാന നിയമ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇനി തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി നേതാവ് അക്ഷയ് മറാത്തെ പ്രതികരിച്ചു. രാജ്യത്തെമ്പാടും ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാളും പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെച്ച് ആം ആദ്മി പാർട്ടി അതുഗ്രൻ ജയമാണ് നേടിയത്.
ആകെയുള്ള 117 സീറ്റിൽ 92 സീറ്റും ആം ആദ്മി തൂത്തു വാരി.
ഭരണകക്ഷിയായ കോൺഗ്രസിന് 18 സീറ്റ് മാത്രമാണ് ലഭിച്ചത്. ശിരോമണി അകാലിദളി ന് 6 സീറ്റുകളും.
ആംആദ്മി പാർട്ടിയുടെ വൻ മുന്നേറ്റത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലെ പല വമ്പൻമാർക്കും കാലിടറി. രണ്ടു സീറ്റിൽ മത്സരിച്ച നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ചരൺജിത് സിങ് ഛന്നി രണ്ടിടത്തും തോറ്റു.ചംകോർ സാഹിബ് മണ്ഡലത്തിലും ബർണാല ജില്ലയിലെ ബദൗർ മണ്ഡലത്തിലുമാണ് ഛന്നി മത്സരിച്ചത്.
കോൺഗ്രസുമായി പിണങ്ങി ബിജെപി പാളയത്തിൽ ചേക്കേറിയ അമരീന്ദർ സിങ് പട്യാലയിൽ 19,873 വോട്ടുകൾക്ക് തോറ്റു.
പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു അമൃത്‌സർ ഈസ്റ്റിൽ 6750 വോട്ടുകൾക്ക് തോറ്റു.
ഇവിടുത്തെ ശിരോമണി അകാലിദൾ സ്ഥാനാർഥി ബിക്രം സിങ് മജീദിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ശിരോമണി അകാലിദളുമായുള്ള ദീർഘകാല ബന്ധം വേർപെടുത്തിയ ബിജെപി ഇത്തവണ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്, ശിരോമണി അകാലിദൾ (സംയുക്ത്) എന്നിവരുമായി ചേർന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദൾ ബിഎസ്പിയുമായി ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.