ഇടുപ്പിനോട് ചേർന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിൽ വച്ചാണ് ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനിടെ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരിക്കാൻ ആരംഭിച്ചു.
നട്ടെല്ലിൽ ടാറ്റൂ സൂചി ചേർത്ത് വെച്ച് ടാറ്റൂ ആർട്ടിസ്റ്റ് ലൈംഗീക അതിക്രമത്തിന് ഇരയാക്കിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. കൊച്ചിയിലെ ടാറ്റൂ സ്ഥാപനമായ ‘ഇങ്ക്ഫെക്റ്റഡ് ടാറ്റൂ’വിലെ സുജീഷ്.പി എന്ന ടാറ്റൂ ആർട്ടിസ്റ്റിനെതിരെയാണ് മീ ടൂ ആരോപണങ്ങൾ. ടാറ്റൂ ചെയ്യാനെത്തുന്ന പെൺകുട്ടികളുടെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും ബലാത്സംഘം അടക്കമുള്ള പ്രവർത്തികൾ ഇയാൾ ചെയ്‌തെന്നുമാണ് യുവതികളുടെ വെളിപ്പെടുത്തൽ.
സിനിമാ താരങ്ങൾ അടക്കം നിരവധി പ്രമുഖർ ടാറ്റൂ ചെയ്യാൻ എത്തുന്ന സ്ഥലമാണ് സുജീഷിന്റെ പാർലർ. പല താരങ്ങളുടെയും അഭിപ്രായങ്ങളും റേറ്റിംങ്ങുകളും കണ്ടിട്ടാണ് ടാറ്റൂ ചെയ്യാൻ പോയതെന്നും പെൺകുട്ടികളും പറയുന്നു. സുജീഷിന് പല പ്രമുഖരുമായി അടുത്ത ബന്ധമാണുള്ളതെന്ന് മുൻ സഹപ്രവർത്തകനും പറഞ്ഞു.
റെഡ്ഡിറ്റ് എന്ന സമൂഹ മാധ്യമത്തിലൂടെയാണ് ആദ്യ ആരോപണം പുറത്ത് വന്നത്. ഇതിന് പിന്നാലെ നിരവധി പെൺകുട്ടികൾ റെഡ്ഡിറ്റിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും അതിക്രമത്തിന് ഇരയായ വിവരം വെളിപ്പെടുത്തി.
ആദ്യമായി പ്രതികരിച്ച കുട്ടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…
കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്.മുന്‍പ് ഇതേ സ്ഥലത്ത് ടാറ്റൂ ചെയ്തിരുന്നെങ്കിലും മോശം അനുഭവങ്ങളുണ്ടായിരുന്നില്ല. ചിറകുകളോടു കൂടിയ വജൈനയുടെ ടാറ്റൂവാണ് താൻ ചെയ്യാനിരുന്നത്. ടാറ്റൂവിന്റെ അർത്ഥം ചോദിക്കുകയും തന്റെ പ്രായം ചോദിക്കുകയും ചെയ്തു.
ഇടുപ്പിനോട് ചേർന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിൽ വച്ചാണ് ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനിടെ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരിക്കാൻ ആരംഭിച്ചു. കൂടെ വന്നയാൾ ബോയ് ഫ്രണ്ട് ആണോ, പതിനെട്ട് തികഞ്ഞതാണോ, വിർജിൻ ആണോ, മുമ്പ് എത്ര തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട് എന്നിങ്ങനെയായി ചോദ്യങ്ങൾ. പിരീഡ്സ് ആണോ എന്നതടക്കം ഇയാൾ ചോദിച്ചു. പിന്നാലെ തന്റെ വസ്ത്രം അഴിക്കുകയും ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. – യുവതി കുറിച്ചു.
ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു.
അതുകൊണ്ടുതന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അമ്മ ഫോണിൽ വിളിച്ചപ്പോൾ മാത്രമാണ് ഇയാൾ തന്നെ വിട്ടതെന്നും യുവതി പോസ്റ്റിൽ പറയുന്നു. അതിക്രമത്തിനൊടുവില്‍ ഇയാള്‍ പണം വേണ്ടെന്ന് പറയുകയും ടാറ്റൂ പൂര്‍ത്തിയാക്കാന്‍ വീണ്ടും വരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.
കാര്യങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞെന്നും അവർ ഒരു അഭിഭാഷകയെ സമീപിച്ചപ്പോൾ സാക്ഷിയില്ലാത്തതിനാൽ നീതി ലഭിക്കാൻ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും പോസ്റ്റിൽ വിവരിക്കുന്നു.
പോസ്റ്റ് പുറത്തുവന്നതോടെ സമാനമായ അനുഭവങ്ങൾ പങ്ക് വെച്ച് നിരവധി നിരവധി പേർ രംഗത്തുവരുന്നുണ്ട്.
രണ്ട് വർഷം മുമ്പ് 20 വയസ്സുകാരിക്കുണ്ടായ അനുഭവവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആദ്യമായി ടാറ്റു ചെയ്യാനെത്തിയ അനുഭവമാണ് യുവതി തുറന്നുപറഞ്ഞത്. “വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് എത്തിയത്. എന്നോട് ബ്രാ ഊരാൻ ആവശ്യപ്പെട്ടു. പക്ഷെ ശരീരം മറയ്ക്കാൻ മറ്റു വസ്ത്രങ്ങളൊന്നും നൽകിയില്ല. ആദ്യമായി ടാറ്റു ചെയ്യുന്നതുകൊണ്ടുതന്നെ ഇങ്ങനെയാണ് ചെയ്യുന്നത് എന്നാണ് ഞാൻ കരുതിയത്.
എന്നാൽ കുറച്ചുസമയത്തിന് ശേഷം എനിക്ക് വവല്ലാത്ത അസ്വസ്ഥത തോന്നി. എന്റെ മാറിടത്തിൽ അയാൾ സ്പർശിച്ചു. ഈ അനുഭവം ഉണ്ടായി രണ്ട് വർഷത്തിനിപ്പുറം ഇതേക്കുറിച്ച് എഴുതുമ്പോൾ ഞാൻ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുകയായിരുന്നു എന്നെനിക്ക് ബോധ്യമുണ്ട്. കൂടുതൽ ആളുകളുടെ അനുഭവം വായിക്കുമ്പോൾ ഇങ്ങനെയാണ് അയാൾ പലരോടും പെരുമാറിയിരുന്നതെന്ന് മനസ്സിലാകുന്നു”, യുവതി കുറിച്ചു.
കൊച്ചിയിൽ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് പലരോടും മോശമായി പെരുമാറുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും സ്റ്റുഡിയോയിൽ വരുന്ന പലർക്കും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുൻ സഹപ്രവർത്തകനും വെളുപ്പെടുത്തി. ഒന്നര വർഷത്തോളം സുജീഷിന്റെ കൂടെ ജോലി ചെയ്തിരുന്നുവെന്നും സുജീഷ് പലരോടും മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ടെനും ഇയാൾ വെളിപ്പെടുത്തി.
ടാറ്റൂ ചെയ്യേണ്ടത് സ്ത്രീകൾക്കാണെങ്കിൽ അവരെ മാത്രം അകത്തേക്ക് കൂട്ടികൊണ്ട് പോവുകയും കൂടെ വന്ന ആളെ പുറത്തിരുത്തി, കാബിന്റെ ഡോർ പൂട്ടുകയും ചെയ്യും.
മിനിമൽ ടാറ്റൂ ആണെങ്കിലും 2-3 മണിക്കൂർ വരെയൊക്കെ എടുത്തിട്ടാണ് തീർക്കുക. സത്യത്തിൽ അത്രയും സമയം ഒരു മിനിമൽ ടാറ്റുവിന് ആവശ്യമില്ല. ഒരു വലിയ തുകകളുടെ ഒക്കെ വർക്ക് ചെറിയ സമയം കൊണ്ട് തീർക്കുന്ന വ്യക്തി ഒരു മിനിമൽ വർക്കിന് ഇത്രയും സമയം എന്തുകൊണ്ട് എടുക്കുന്നുവെന്ന് ഞങ്ങൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് – മുൻ സഹപ്രവർത്തകൻ പറഞ്ഞു.
പിന്നീട് കാര്യങ്ങൾ മനസ്സിലായി തുടങ്ങിയപ്പോൾ വരുന്ന പെൺകുട്ടിക്കൾക്ക് മുന്നറിയിപ്പ് നൽകി തുടങ്ങി. എന്നാൽ ഇതിൽ സുജീഷിനോട് അടുപ്പമുള്ളവരോട് ഇത് പറഞ്ഞപ്പോൾ സുജീഷിനോട് പറയുകയാണുണ്ടായത്. ഇതിന്റെ പേരിലാണ് വഴക്കിട്ട് അവിടെ നിന്നും ഇറങ്ങിയതെന്നും സഹപ്രവർത്തകൻ പറഞ്ഞു.













