ആം ആദ്‌മി പാർട്ടിയുടെ രാജ്യസഭാംഗമായ രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് നേതാക്കൾ പാർട്ടിവിട്ട് ബിജെപിയിലേക്ക് പോകുന്നു. രാജ്യസഭാംഗങ്ങളായ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് മറ്റ് രണ്ടുപേർ. ആം ആദ്‌മിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ കാലുമാറ്റം. അരവിന്ദ് കേജ്‌രിവാളിനൊപ്പം പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു രാഘവ് ഛദ്ദ. പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് സന്ദീപ് പഥക്.
വാർത്താസമ്മേളനത്തിലാണ് നേതാക്കൾ പാർട്ടി വിടുന്ന കാര്യം അറിയിച്ചത്. പാർട്ടിയിലെ മൂന്നിൽ രണ്ട് എംപിമാരും തങ്ങൾക്കൊപ്പമാണെന്ന് മൂന്ന് നേതാക്കളും പറഞ്ഞു.
രാജ്യസഭയിൽ ആകെ പത്ത് അംഗങ്ങളാണ് ആം ആദ്‌മി പാർട്ടിക്കുള്ളത്. ഇതിൽ സ്വാതി മാലിവാൾ, ഹർഭജൻ സിംഗ്, രജീന്ദർ ഗുപ്‌ത, വിക്രം സാഹ്നി എന്നിവരും ഉടൻ ബിജെപിയിൽ ചേരുമെന്ന് രാഘവ് ഛദ്ദ പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടിയിൽ നിന്ന് ചില എംപിമാർ വിട്ടുനിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാർട്ടിയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ആം ആദ്‌മി മാറ്റിയിരുന്നു. രാഘവ് ഛദ്ദ പാർട്ടി വിട്ട് ബിജെപിയിൽ പോവുകയാണെന്ന ആരോപണം ആം ആദ്‌മി നേരത്തെ ഉയർത്തിയിരുന്നു.














