കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം. കേരളം നൽകിയ ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് (ഡി പി ആർ ) പൂർണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും സാങ്കേതികമായും സാമ്പത്തികമായുമുള്ള പ്രയോഗികതയെ പറ്റി ഡിപിആറിൽ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ സാഹചര്യത്തിൽ ഉടൻ അനുമതി നൽകാൻ ആവില്ലെന്നും മന്ത്രി അറിയിച്ചു.
കെ റെയിലിനെ സംബന്ധിച്ച് കേരളാ എംപി മാരായ എൻ കെ പ്രേമചന്ദ്രന്റെയും കെ മുരളീധരന്റെയും ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ടും, ഏറ്റെടുക്കേണ്ട ഭൂമിയുടെ കണക്കും പരിശോധിച്ച് മാത്രമേ അനുമതി നൽകാനാകൂ എന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇവയൊന്നും ഡിപിആറിൽ ഇല്ല.
അതേ സമയം വിദീകരണം സംബന്ധിച്ചു ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ നൽകുമെന്നും കെ റെയിൽ അധികൃതർ അറിയിച്ചു.