ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ്.
പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമായിരുന്നെന്നും ശ്രീനിജൻ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതിയെന്നും സാബു ആരോപിച്ചു.
പുറത്ത് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്. ഈ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.
ശ്രീനിജൻ എംഎൽഎയായ ശേഷം തങ്ങളുടെ 50 പ്രവർത്തകർ ആക്രമിക്കപ്പെട്ടെന്നും പത്ത് മാസമായി കിഴക്കമ്പലത്തും ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലും ക്രമസമാധാനം ഇല്ലാത്ത അവസ്ഥയാണെന്നും സാബു പറഞ്ഞു.
ദീപുവിന്റെ അയൽവാസികൾ പോലും എംഎൽഎയ്ക്ക് എതിരെ പ്രതികരിക്കാൻ ഭയക്കുന്നു. പ്രതികരിച്ചാൽ അവർക്കെതിരെ ഭീഷണി ഉയർത്തുകയാണ്.
അക്രമി സംഘം ശ്രീനിജൻ എംഎൽഎയുമായി കൃത്യം നടത്തുന്നതിന് മുൻപും ശേഷവും ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീനിജൻ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതി. രാഷ്ട്രീയ ബലവും, കോടതികളിൽ ഉള്ള സ്വാധീനവും ഉപയോഗിച്ച് ശ്രീനിജൻ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആർക്കും പരാതി പറയാൻ പോലും ധൈര്യം ഇല്ലെന്നും സാബു ആരോപിച്ചു.