കെഎസ്ഇബി ചെയർമാനും ഉദ്യോഗസ്ഥരും തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിൽ സംഘടനാ നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണ് മന്ത്രി കെ.കൃഷ്ണൻകുട്ടി. നാളെയാണ് ചർച്ച നടക്കുക. എം പി എളമരം കരീംയുമായി സംഘടനാ നേതാക്കൾ ചർച്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രി കെ കൃഷ്ണൻ കുട്ടി ചർച്ച നടത്താൻ തീരുമാനിച്ചത്. ചർച്ച നടത്തി പ്രശ്ന പരിഹാരത്തിനുള്ള ശ്രമം വേണമെന്നും എല്ലാവരും ചേർന്നാണ് പ്രവർത്തിക്കേണ്ടതെന്നും എളമരം കരീം പ്രതികരിച്ചിരുന്നു.
അതേ സമയം, ചെയർമാൻ ബി.അശോക് കെഎസ്ഇബിയുടെ ഫേസ്ബുക്കിലൂടെ ഉദ്യോഗസ്ഥസർക്കെതിരെ നടത്തിയ ആരോപണത്തിൽ അന്വേഷണം നടത്താൻ വൈദ്യുതി വകുപ്പ് തീരുമാനിച്ചു.
സംഭവത്തിൽ ചെയർമാനെ അനുകൂലിച്ച് കൊണ്ടുള്ള നിലപാടാണ് മന്ത്രി കെ.കൃഷ്ണൻകുട്ടി സ്വീകരിച്ചത്.
കഴിഞ്ഞ സർക്കാർ കാലത്ത് കെഎസ്ഇബി യിൽ ഉദ്യോഗസ്ഥർ നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ചാണ് ചെയർമാൻ കെഎസ്ഇബിയുടെ തന്നെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
എം.എം.മണി മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിൽ ഉൾപ്പെട്ടിരുന്ന കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ്കുമാറിന്റെ ഫെയ്സ്ബുക് പോസ്റ്റിനായിരുന്നു ഗുരുതര ആരോപണങ്ങൾ നിരത്തിയുള്ള ചെയർമാന്റെ മറുപടി പോസ്റ്റ്.
സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കു മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതിക്കു ഭൂമി നൽകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയർമന്റെ ഫെയ്സ്ബുക് പോസ്റ്റിനെ തുടർന്നു ചർച്ചയായി.
എന്ത് അടിസ്ഥാനത്തിലാണു ചെയർമാൻ ഇതു പറഞ്ഞതെന്നും മന്ത്രി പറയേണ്ടത് ചെയർമാനെക്കൊണ്ടു പറയിപ്പിച്ചതാണോ എന്നും അറിയേണ്ടതുണ്ടെന്നും മുൻ വൈദ്യുതി മന്ത്രി എം.എം.മണി പ്രതികരിച്ചു.