കണ്ണൂർ തോട്ടടയിൽ വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിൽ യുവാവ് മരിച്ച സംഭവത്തിലെ പ്രധാന പ്രതി ഏച്ചൂർ സ്വദേശി മിഥുൻ കീഴടങ്ങി.
സംഭവശേഷം ഒളിവിലായിരുന്ന മിഥുൻ ചൊവ്വാഴ്ച രാവിലെ കണ്ണൂർ എടക്കാട് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പൊലീസ് മിഥുനെ ചോദ്യം ചെയ്യുകയാണ്.
പടക്കം വാങ്ങിയതിലും ഇതുപയോഗിച്ച് ബോംബുണ്ടാക്കിയതിലും മിഥുൻ പ്രധാന പങ്കുവഹിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്തിനിടെയാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്.
പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഏച്ചൂർ സ്വദേശി ആദർശിന്റെ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെനിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസ് നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്.
കേസിലെ ഒന്നാംപ്രതി അക്ഷയ് (24) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ഞായറാഴ്ചയാണ് തൊട്ടടയിലെ കല്യാണവീട്ടിൽ നടന്ന തർക്കത്തെ തുടർന്ന് ഉണ്ടായ ബോംബാക്രമണത്തിൽ ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെടുന്നത്. കല്യാണ വീട്ടിൽ പാട്ടുവെച്ചതിനെ തുടർന്നുണ്ടായ സംഘർഷമാണ് ബോംബേറിൽ കലാശിച്ചത്. ആക്രമിക്കാൻ എത്തിയ സംഘത്തിലെ തന്നെ അംഗമായിരുന്നു ജിഷ്ണു. ബോംബെറിയുന്നതിനിടെ ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയിൽ ബോംബ് പതിക്കുകയായിരുന്നു.