ആലുവ ശിവരാത്രി,ആറ്റുകാൽ പൊങ്കാല, മരാമൺ കൺവെൻഷൻ, എന്നിവ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ സർക്കാർ തീരുമാനം. ഉത്സവങ്ങൾക്ക് പരമാവധി 1,500 പേരെ അനുവദിക്കും.
25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലാണ് 1500 പേരെ അനുവദിക്കുന്നത്.
ഓരോ ഉത്സവത്തിനും, പൊതു സ്ഥലത്തിന്റെ വിസ്തീർണം അനുസരിച്ച് അനുവദിക്കാവുന്ന ആളുകളുടെ എണ്ണം കലക്ടർമാർക്ക് നിശ്ചയിക്കാമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ആറ്റുകാൽ പൊങ്കാല വീടുകളിൽ മാത്രം നടത്താനും സർക്കാർ നിർദേശിച്ചു.
എല്ലാവർക്കും ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാണ്. 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കോവിഡ് പോസിറ്റീവായി മൂന്നുമാസമായില്ലെന്ന് തെളിയിക്കുന്ന രേഖയോ വേണം.
18 വയസ്സിനുതാഴെയുള്ള കുട്ടികൾക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുക്കാം.മാസ്ക് ധരിക്കണം. പന്തലിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്യാൻ പാടില്ല. തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.