കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ പുനർ നിയമിച്ചതിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഗവർണറുടെ വാർത്താകുറിപ്പ്. വി സി യെ പുനർനിയമിച്ചത് മുഖ്യ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേർന്ന് ആണെന്ന് ഗവർണർ കുറിപ്പിൽ വ്യക്തമാക്കുന്നു.
തന്റെ നിർദേശപ്രകാരമാണ് പുനർനിയമനം എന്ന വാർത്ത സത്യത്തിന് നിരക്കാത്തതാണ് . വി സി നിയമനത്തിൽ മുൻകൈ എടുത്തത് മുഖ്യ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേർന്നാണ്. പുനർ നിയമനം നൽകണം എന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ നേരിട്ട് എത്തി ആവശ്യപ്പെട്ടു എന്നും രാജ്ഭവൻ വിശദീകരിക്കുന്നു.
നവംബർ 21 ന് ആണ് നിയമോപദേശകൻ ഗവർണ്ണറെ കണ്ട് വി സിയായി ഗോപിനാഥ് രവീന്ദ്രനെ തന്നെ പുനർനിയമിക്കാൻ സർക്കാരിന് താല്പര്യം ഉണ്ടെന്ന് അറിയിച്ചത്. എന്നാൽ ഗവർണർക്ക് ഇത് സംബന്ധിച്ച് ഭിന്നാഭിപ്രായം ആണ് ഉണ്ടായിരുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. സർക്കാരിന്റെ ഔദ്യോഗികമായ കത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്ന് എത്തിക്കുമെന്നും അറിയിച്ചു.
കണ്ണൂർ വിസിയുടെ പുനർനിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ ഗവർണ്ണറാണ് നിർദ്ദേശിച്ചതെന്നായിരുന്നു ലോകായുക്തയിൽ സർക്കാരിന്റെ വാദം. ഗവർണ്ണറുടെ നടപടിക്ക് പിന്നാലെയാണ് പുനർ നിയമനത്തിനായി മന്ത്രി ആർ ബിന്ദു കത്ത് നൽകിയതെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ഈ വാദത്തെ പൂർണമായും തള്ളിക്കളയുന്ന വിശദീകരണമാണ് ഇപ്പോൾ ഗവർണ്ണർ പുറത്ത് വിട്ടിരിക്കുന്നത്.