ശ്രീലങ്കയിലെ തമിഴ് വംശീയ ഭീകരവാദ സംഘടനയായ എൽടിടിഇ പുനരേകീകരണത്തിന് ഒരുങ്ങുന്നതായി രഹസ്യാന്വേഷ റിപ്പോർട്ട്. ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന പണം പിൻവലിച്ച് പ്രവർത്തകരെ ഏകോപിപ്പിക്കാനാണ് ശ്രമം. രഹസ്യ വിവരത്തെ തുടർന്ന് കേന്ദ്ര ഏജൻസികളും തമിഴ്നാട് പോലീസിന്റെ ക്യൂ ബ്രാഞ്ചും നിരീക്ഷണം ശക്തമാക്കി.
വ്യാജ പാസ്പോർട്ടുമായി ശ്രീലങ്കൻ സ്വദേശി ഉൾപ്പടെ 5 പേർ ചെന്നൈയിൽ അറസ്റ്റിലായ സംഭവത്തിൽ എൻഐഎ നടത്തിയ അന്വേഷണത്തിലാണ് എൽടിടിഇ തിരിച്ചു വരവിന്റെ സൂചന ലഭിച്ചത്.
ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം സംഘടന തകർന്നെങ്കിലും അനുഭാവികൾ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഉണ്ടെന്നാണ് എൻഐഎ കണ്ടെത്തിയത്. തമിഴ് പുലികകൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിനു രൂപ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്നു. ഇവ പിൻവലിച്ചു എൽടിടിഇ പുനരേകീകരണത്തിന് ശ്രമിച്ചവരാണ് പിടിയിലായതെന്നും എൻഐഎ അറിയിച്ചു.
മേരി ഫ്രാൻസിസ്‌കയെന്ന വിദേശ വനിതയും കൂട്ടാളികളായ കെണിസ്റ്റൺ ഫെർണാണ്ടോ, കെ ഭാസ്കരൻ, ജോൺസൺ സമുവൽ, എൽ സെല്ലമുത്തു എന്നിവരാണ് വ്യാജ പാസ്പോർട്ടുമായി കഴിഞ്ഞ ഒക്ടോബറിൽ പിടിയിലായത്. രണ്ട് വർഷം മുമ്പ് ചെന്നൈയിൽ എത്തിയ ഇവർ വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ട് എടുക്കുകയായിരുന്നു. ഒരു ദേശസാൽകൃത ബാങ്കിന്റെ മുംബൈ ഫോർട്ട് ബ്രാഞ്ചിൽ നിന്ന് പണം പിൻവലിച്ചു കടലാസ് കമ്പനിയിലേക്ക് മാറ്റാൻ ഇവർ ശ്രമിച്ചതായി എൻ ഐ എ കണ്ടെത്തി.
കഴിഞ്ഞ ആഴ്ചയാണ് കേസ് എൻഐഎ ഏറ്റെടുത്തത്. എൽടിടിഇ യുടെ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ സദ്ഗുണൻ എന്ന ‘സബേശൻ ‘ ലക്ഷദ്വീപിൽ വെച്ച് എൻഐഎ യുടെ പിടിയിലായിരുന്നു. എൽടിടിഇ യെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിൽ പ്രധാന കണ്ണി ഇയാളാണെന്ന് എൻഐഎ കണ്ടെത്തി.
തമിഴ്നാട്ടിലെ ചില സന്നദ്ധ സംഘടനാ പ്രവർത്തകരും എൽടിടിഇ അനുഭാവികൾ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിൽ ആണെന്നും ഭീകരവാദ ബന്ധം തെളിഞ്ഞാൽ ഉടനെ നടപടി ഉണ്ടാകുമെന്നും കേന്ദ്ര ഏജൻസികൾ അറിയിച്ചു.