കൊല്ലം കടയ്ക്കലില്‍ യുവാവ് ഭാര്യയെ ഏഴ് വയസുള്ള മകന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കടയ്ക്കൽ കോട്ടപ്പുറം മേവനക്കോണം ലളിത മന്ദിരത്തിൽ ജിൻസി (24) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ദീപുവിനെ (30) കടയ്ക്കൽ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബവഴക്കാണു കാരണമെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ജിന്‍സിയും ദീപുവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ജിന്‍സി ജിന്‍സിയുടെ വീട്ടിലും ദീപു സ്വന്തം വീട്ടിലുമായിരുന്നു താമസം. വൈകിട്ടോടെ ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു, വെട്ടുകത്തി ഉപയോഗിച്ച് ജിന്‍സിയെ ആക്രമിക്കുകയായിരുന്നു. അടുത്ത് വീടുകള്‍ ഒന്നുമില്ലാത്തതിനാല്‍ അകലെയുള്ള കടയിലെത്തി മകനാണു കൊലപാതക വിവരം അറിയിച്ചത്.ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്.ആക്രമണം തടയാന്‍ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചതായും പരാതിയുണ്ട്.
നാട്ടുകാരെത്തി ജിന്‍സിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ദീപു, പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപ്പര്‍ വൈസറായിരുന്നു ജിന്‍സി. രണ്ടു കുട്ടികളാണ് ജിന്‍സിദീപു ദമ്പതിമാര്‍ക്ക്. ഒരു കുട്ടി ജിന്‍സിക്കൊപ്പവും മറ്റേ കുട്ടി ദീപുവിന്റെ വീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്.