ഏറണാകുളം കടവന്ത്രയില്‍ കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തിന്റെ ചുരുളഴിയുമ്പോള്‍ വ്യക്തമാകുന്നത് ഗൃഹനാഥന്‍ നടത്തിയ കൊലപാതകം. ഭാര്യയെയും 2 മക്കളെയും കഴുത്തില്‍ ഷൂ ലെയിസ് വരിഞ്ഞു മുറുക്കി കൊന്നശേഷം ആത്മഹത്യയ്‌ക്കു ശ്രമിച്ച ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
തമിഴ്‌നാട് സ്വദേശിയായ, ഇവിടെ പൂക്കച്ചവടം നടത്തുന്ന നാരായണന്‍ എന്നയാളാണ് ഭാര്യ ജോയ്‌മോള്‍, മക്കളായ ലക്ഷ്‌മി, അശ്വന്ത് എന്നിവരെ കൊലപ്പെടുത്തിയതായി സമ്മതിച്ചത്. വാടകവീട്ടിലെ കിടപ്പു മുറിയില്‍ രാവിലെ ഇവരെ ജോയ്‌മോളുടെ ബന്ധു കണ്ടെത്തുകയായിരുന്നു. കൊലയ്ക്കു ശേഷം സ്വയം കഴുത്തു മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ച നാരായണന്‍ ഗുരുതരാവസ്ഥയിലാണ്.
സാമ്പത്തിക പ്രശ്‌നമാണ് കൊലപാതകത്തിന് പ്രേരണയെന്നാണ് മൊഴി. മയക്കുമരുന്ന് നൽകിയെങ്കിലും മരിക്കാത്തതിനെ തുടർന്നാണു ഷൂലേസ് കൊലയ്ക്ക് ഉപയോഗിച്ചത്. അതിനു ശേഷം ആയുധമുപയോഗിച്ച് കഴുത്തിനും കയ്യിലും മുറിവേൽപിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. രാവിലെ ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ജോയ്മോളുടെ സഹോദരി നാരായണന്റെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.