മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തേത്തുടര്‍ന്നുള്ള വിവാദത്തില്‍ 2020 ജൂലായ് 14-നാണ് എം.ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ഒരു വര്‍ഷവും അഞ്ച് മാസവും നീണ്ട സസ്‌പെന്‍ഷന്‍ കാലത്തിന് ശേഷമാണ് ശിവശങ്കര്‍ തിരിച്ച് സര്‍വീസിലേക്ക് പ്രവേശിക്കുക. പുതിയ നിയമനം എന്തായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.
ചൊവ്വാഴ്ച അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെടുത്തത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധം വെളിപ്പെട്ടതിനെ തുടർന്ന് 2020 ജൂലായ് 14നാണ് എം.ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്. ഉന്നതതല സമിതി കഴിഞ്ഞ ദിവസമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാൻ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറ് മാസം കൂടുമ്പോള്‍ പുനഃപരിശോധിക്കുന്ന രീതിയുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇത് പരിശോധിക്കുക. എന്നാല്‍ ശിവശങ്കറുടെ കാര്യത്തില്‍ രണ്ട് തവണ സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവ്യക്തത തുടരുകയുമാണ്.
2023 ജനുവരി വരെയാണ് ശിവശങ്കറിന് സര്‍വ്വീസ് കാലാവധിയുളളത്. അറസ്റ്റിന് ശേഷം 98 ദിവസം ജയില്‍ വാസം അനുഭവിച്ചു. 2021 ഫെബ്രുവരി നാലിന് ശിവശങ്കര്‍ ജാമ്യത്തില്‍ ഇറങ്ങി.