പശ്ചിമ ബംഗാളിലെ ബർധ്വാൻ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിന് തീപിടിച്ചതിനെ തുടർന്ന് കോവിഡ് രോഗിക്ക് ദാരുണാന്ത്യം. ഈസ്റ്റ് ബർദ്വാൻ സ്വദേശിനി സന്ധ്യ (60) ആണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. പോലീസ് എത്തി ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അതേ സമയം തങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോവിഡിന്റെ രണ്ടാം താരംഗത്തിലും രാജ്യത്ത് പലയിടങ്ങളിലായി കോവിഡ് ആശുപത്രികൾക്ക് തീ പിടിക്കുകയും കോവിഡ് രോഗികൾ പൊള്ളലേറ്റ് മരിക്കുകയും ചെയ്തിരുന്നു. ഇതെ തുടർന്ന് തീ പിടുത്തത്തിന്റെ കാരണം തേടിയുള്ള പഠനങ്ങളും നടത്തിയിരുന്നു.
കോവിഡ് ആശുപത്രികളിൽ താങ്ങാനാകുന്നതിലും അധികം രോഗികളെ ഉൾകൊള്ളിക്കുമ്പോൾ ഉപകരണങ്ങൾക്ക് ഉണ്ടാകാവുന്ന അധിക താപത്തിൽ നിന്നുമാണ് തീ പടരുന്നതെന്നാണ് അന്ന് കണ്ടെത്തിയിരുന്നത്. രണ്ടാം തരംഗത്തിൽ, രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇരുപതികധികം കോവിസ് ആശുപത്രികൾക്ക് തീ പിടിക്കുകയും തൊണ്ണൂറിലധികം രോഗികൾ മരിക്കുകയും ചെയ്തെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.