നടിയെ അക്രമിച്ച കേസില്‍ വിചാരണയുടെ നടപടികള്‍ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
കേസിന്റെ നടപടികള്‍ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും വിലക്കിക്കൊണ്ടുള്ള അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ വിചാരണ ആരംഭിച്ചയുടന്‍ തന്നെ മാധ്യമസ്ഥാപനങ്ങള്‍ സാക്ഷിമൊഴികളുടെ ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയെന്നും ഇത് സാക്ഷിമൊഴികളിലെ വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നുവെന്നുമായിരുന്നു പരാതി. അത്തരം പ്രസിദ്ധീകരണം ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 327 (3) പ്രകാരമുള്ള ഉത്തരവിന്റെ വ്യക്തമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രേരണയിലാണ് ഇത്തരമൊരു പ്രസിദ്ധീകരണം ഉണ്ടായതെന്നും ഇക്കാരണത്താലാണ് ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് താന്‍ ഒഴിഞ്ഞു മാറുന്നതെന്നും താരം പറഞ്ഞു.