നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിചാരണക്കോടതിയിൽ സമർപ്പിക്കും.
സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. അന്വേഷണം പൂർത്തിയാകാത്തതിനാൽ അന്വേഷണ സംഘം കൂടുതൽ സമയം തേടാനാണ് സാദ്ധ്യത..കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി ഇന്ന് ആലുവ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തും.
പൾസർ സുനിയെ ജയിലിൽ വെച്ച് ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും. അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയിലും ഇന്ന് തീരുമാനമുണ്ടാകും.
അന്വേഷണം കഴിയുംവരെ വിചാരണ നിർത്തിവയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
സംവിധായൻ ബാലചന്ദ്രകുമാറിന്റെ നിർണ്ണായക വെളിപ്പെടുത്തലിൽ നടത്തിയ അന്വേഷണത്തിൽ ദിലീപിന് ടേപ് കൈമാറിയ ‘വി ഐ പി ‘ ദിലീപിന്റെ സുഹൃത്ത് ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ദിലീപിന്റെ സംഭാഷണത്തിൽ പറയുന്ന ‘മാഡം’ ആരാണെന്നുള്ള അന്വേഷണത്തിൽ ആണ് സംഘം ഇപ്പോൾ. ദിലീപ് തന്റെ സുഹൃത്തായ ബൈജു എന്നയാളോട്, ‘ഇത് ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ്’ എന്നും,അവരെ നമ്മൾ രക്ഷിച്ചു രക്ഷിച്ചു കൊണ്ടുപോയിട്ട് അവസാനം ഞാൻ ശിക്ഷിക്കപ്പെട്ടു’ എന്നു പറഞ്ഞതായും ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു.
എറണാകുളത്തുള്ള ഒരു മാഡം പറഞ്ഞിട്ടാണ് ഇതെല്ലാം ചെയ്തതെന്ന് പൾസർ സുനി അറസ്റ്റിലായ സമയത്ത് പൊലീസിനു മൊഴി നൽകിയിരുന്നു. പിന്നീട് ഇയാൾ മൊഴിയിൽ ഉറച്ചു നിന്നില്ല. ഇതോടെയാണ് മാഡത്തിലുള്ള അന്വേഷണം അന്ന് നിലച്ചത്