ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യ, സഹകരണം വേണ്ടെന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനം. പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് ഇടത് ബദല്‍ വളര്‍ത്തണമെന്നും അതാത് സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി ബിജെപിക്കെതിരായ ബദല്‍ ഉണ്ടാക്കണമെന്നുമാണ് കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായത്. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് നയരേഖയ്ക്കും കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. രാജ്യത്ത് ഇടത് ബദൽ വളർത്തിക്കൊണ്ടുവരണം, എന്നാൽ ദേശീയതലത്തിൽ മുന്നണി രൂപീകരിക്കില്ല. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിത്ത് തിരഞ്ഞെടുപ്പ് സഖ്യങ്ങളുണ്ടാകും. കോൺഗ്രസിന്റെ മതനിരപേക്ഷ നിലപാടിൽ വ്യക്തത വേണമെന്നും കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.
ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന നിലപാടിലായിരുന്നു. എന്നാല്‍ കേരളം ഘടകം ഇതില്‍നിന്ന് വിഭിന്നമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തിലാണിപ്പോള്‍ കേന്ദ്ര കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ യു.പിയിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യമാണുളളതെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. യു.പിയിൽ സമാജ്‌വാദി പാർട്ടിയെ പിന്തുണയ്‌ക്കും. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരായ ജനവികാരം ശക്തമാണ്.













