കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നേരത്തെ വന്ന ഡെല്‍റ്റ വകഭേദത്തെക്കാള്‍ വേഗത്തില്‍ വ്യാപനത്തിന് ശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടനാ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. ഡെൽറ്റ ഒന്ന് മുതൽ നാലു വരെ ആളുകളിലേക്ക് പടരുന്നിടത്ത്, ഒമിക്രോൺ ഒരാളിൽ നിന്ന് 10 പേരിലേക്ക് പടരുന്നു. വരും ദിവസങ്ങളിൽ ആശുപത്രികളുടെ ഭാരം വർധിച്ചേക്കുമെന്നും രോഗികളുടെ എണ്ണം അതിവേഗം വർധിച്ചേക്കുമെന്നും അവർ പറഞ്ഞു. മാധ്യമ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.സൗമ്യ സ്വാമിനാഥന്‍.
മൂന്നാമത്തെ തരംഗം വരുമോ ഇല്ലയോ, അല്ലെങ്കിൽ അത് എപ്പോൾ വരും ഇങ്ങനെയുള്ള ചോദ്യങ്ങളിൽ വീഴാതെ കണിശതയോടെ തയ്യാറെടുപ്പ് തുടങ്ങുകയാണ് വേണ്ടത് . എങ്കിൽ മാത്രമേ ഫലപ്രദമായി നേരിടാൻ കഴിയൂ.
ഡെൽറ്റയുടെ കാലത്ത്, 70% വരെ പ്രതിരോധശേഷി ആളുകളിൽ രൂപപ്പെട്ടിരുന്നു. അന്ന് ടെസ്റ്റുകൾ വളരെ കൂടുതലായിരുന്നു. ഇപ്പോൾ അതിനനുസരിച്ച് ടെസ്റ്റും കുറഞ്ഞു. ഇത് കണക്കിലെടുത്ത് സർക്കാർ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വളരെ ഉയർന്നേക്കുമെന്ന് തന്നെ പറയാം. ലോകത്ത് ഇതുവരെ ഒരു മരണം മാത്രമേ സംഭവിച്ചിട്ടുള്ളൂ, ഇത് അൽപ്പം ആശ്വാസം നൽകുന്ന കാര്യമാണ്.
ഡെൽറ്റ വേരിയന്റിന്റെ കാര്യത്തിൽ, 80 ശതമാനം പേർക്ക് നേരിയ രോഗവും 20 ശതമാനം പേർക്ക് ഗുരുതരാവസ്ഥയും ഉണ്ടായിരുന്നു. ഒരു ശതമാനത്തോളം പേരാണ് മരണപ്പെട്ടിരുന്നത് . ഒമിക്‌റോൺ വേരിയന്റിൽ ഗുരുതര രോഗികൾ കുറവാണ് , എന്നാൽ രോഗികളുടെ എണ്ണം വളരെ കൂടുതലാണെങ്കിൽ മരണസംഖ്യയും വർദ്ധിക്കും. സമൂഹവ്യാപനം ഉണ്ടായാൽ മരണസംഖ്യ ഇനിയും കൂടാം-ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
ഇതുവരെ വന്ന കേസുകളിൽ നിന്നും മനസ്സിലാവുന്നത് വാക്‌സിൻ എടുത്തവരിലും പുതിയ വകഭേദം ബാധിക്കുന്നുണ്ട് എന്ന് തന്നെയാണ്. യൂറോപ്പിൽ ബൂസ്റ്റർ ഡോസുകൾ നൽകിയ നിരവധി പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. വാക്സിൻ അതിന്റെ ജോലി ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ, 60 ശതമാനത്തിലധികം ആളുകൾക്ക് വാക്സിൻ ആദ്യ ഡോസ് ലഭിച്ചു. ഏകദേശം 40% ആളുകൾ ഇതിനകം രണ്ടാമത്തെ ഡോസ് എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വാക്സിനേഷന്റെ വേഗത ഇനിയും വർദ്ധിപ്പിക്കണം.
ഇന്ത്യയിൽ ഓമിക്രോൺ എങ്ങനെ പടരുന്നു, അതിന്റെ സ്വഭാവം എന്താണ് എന്നതിനെക്കുറിച്ച് ഗവേഷണം നടക്കുന്നുണ്ട് . മൂന്നാമത്തെ തരംഗം വരുമോ ഇല്ലയോ, അല്ലെങ്കിൽ അത് എപ്പോൾ വരും ഇങ്ങനെയുള്ള ചോദ്യങ്ങളിൽ വീഴാതെ കണിശതയോടെ തയ്യാറെടുപ്പ് തുടങ്ങുകയാണ് വേണ്ടത് . എങ്കിൽ മാത്രമേ ഫലപ്രദമായി നേരിടാൻ കഴിയൂ. കേസുകൾ വർധിക്കുന്ന സ്ഥലങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണം.