ബംഗാളിലെ ദുർഗാപൂജയ്ക്ക് യുനെസ്കോ സാംസ്കാരിക പൈതൃക പദവി നൽകി. യുനെസ്‌കോ ബുധനാഴ്ച നടത്തിയ ഈ പ്രഖ്യാപനത്തിൽ ഏറെ സവിശേഷതകൾ ഉണ്ട്. സാംസ്കാരിക പൈതൃകം എന്നത് അടയാളങ്ങളുടെയും വസ്തുക്കളുടെയും ശേഖരം മാത്രമല്ല, പൂർവ്വികരുടെ പാരമ്പര്യങ്ങളും വികാരങ്ങളും ഉൾപ്പെടുന്നുണ്ട് എന്നതിന്റെ അംഗീകാരം കൂടിയാണ് ഇതെന്ന് യുനെസ്കോ വിശദീകരിക്കുന്നു.
ഇത് ഓരോ ബംഗാളിക്കും അഭിമാന നിമിഷമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ദുർഗ്ഗാപൂജ നമുക്ക് ആരാധനയേക്കാൾ കൂടുതലാണ്. ഞങ്ങൾക്ക് അതൊരു വികാരമാണ്.-മമത പ്രതികരിച്ചു.
ഇന്ത്യയെയും ഇന്ത്യക്കാരെയും അഭിനന്ദിക്കുന്നതായി യുനെസ്‌കോ പറഞ്ഞു.
യുനെസ്‌കോ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരിഹാസവുമായി തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയും രംഗത്തെത്തി. ദുര്‍ഗാപൂജ ബംഗാളികളുടെതല്ലെന്നും അത് പൊതുവെയുള്ളതാണെന്നുമുള്ള അര്‍ഥത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പു വേളയില്‍ ബി.ജെ.പി. നടത്തിയ പ്രചാരണത്തിന് തക്ക മറുപടി യുനെസ്‌കോ നല്‍കിയെന്ന് അഭിഷേക് ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.