സംയുക്ത സേനാമേധാവിയായി നിലവിലെ കരസേനാ മേധാവി ജനറല്‍ എം.എം.നരവണെയെ നിയമിക്കുമോ എന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ സുപ്രധാനമായ മറ്റൊരു ചുമതല അദ്ദേഹത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിഒഎസ്‌സി) ചെയർമാനായി അദ്ദേഹത്തെ ബുധനാഴ്ച നിയമിച്ചു. പ്രതിരോധ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പ്രതിരോധ വൃത്തങ്ങൾ ഈ പുതിയ സംഭവവികാസം സ്ഥിരീകരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സംയുക്ത സേനാമേധാവിയായി പ്രവര്‍ത്തിക്കുന്നയാളാണ് ഈ സമിതിയുടെ ചെയര്‍മാനായി ഇരിക്കുക. മൂന്ന് സേനാമേധാവികളും ഉള്‍പ്പെടുന്ന സുപ്രധാന കമ്മിറ്റിയാണ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി. ഇതോടെ ജനറല്‍ നരവണെയെ സംയുക്ത സേനാമേധാവിയായി നിയമിക്കാനുള്ള സാധ്യത കൂടുതല്‍ തെളിഞ്ഞിരിക്കയാണെന്നാണ് നിഗമനം.
ഡിസംബർ എട്ടിന് ഹെലികോപ്ടർ അപകടത്തിൽ രാജ്യത്തെ ആദ്യത്തെ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്ന് മൂന്ന് സേനാ മേധാവികൾ അടങ്ങുന്ന സമിതിയുടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
മൂന്ന് സേനകളിലെയും പ്രവർത്തനങ്ങളും മറ്റ് പ്രശ്നങ്ങളും സംബന്ധിച്ച് ആശയ വിനിമയം നടത്താനും തമ്മിലുള്ള ഏകോപനം നിലനിർത്താനും സിഡിഎസ് തസ്തിക സൃഷ്ടിക്കുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന സമിതി ആണ് സിഒഎസ്‌സി. പഴയ പാരമ്പര്യം അനുസരിച്ചാണ് ജനറൽ നരവനെയെ സിഒഎസ്‌സി ചെയർമാനായി നിയമിച്ചിരിക്കുന്നത്.