മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാത്രിനേരത്ത് മുന്നറിയിപ്പു പോലും നല്‍കാതെ തമിഴ്‌നാട് ഇന്നലെയും തുറന്നു. ഇത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കി. നേരത്തെ എട്ട് ഷട്ടറുകള്‍ തുറന്നിരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ വീണ്ടും രണ്ട് ഷട്ടറുകള്‍ കൂടി പുലർച്ചെ മൂന്നരയോടെ മുന്നറിയിപ്പില്ലാതെ തുറക്കുകയായിരുന്നു. ഇതോടെ രോഷാകുലരായ വള്ളക്കടവ് നിവാസികള്‍ അനൗണ്‍സ്‌മെന്റ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. 60 സെൻറീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. പിന്നീട് ഇത് മുപ്പത് സെൻറീമീറ്ററായി കുറച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മുന്നറിയിപ്പില്ലാതെ അർദ്ധരാത്രിയിൽ ഡാം തുറന്നതോടെ ആശങ്കയിലായത് വള്ളക്കടവ് നിവാസികളാണ്. സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ ഉണ്ടായി. അനൗൺസ്മെന്റ് വാഹനം തടഞ്ഞു. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടുന്നത്.