ക്രിസ്‌മസ് കാലം പുനസമാഗമങ്ങളുടെയും കൂട്ടായ്‌മകളുടെയും പങ്കുവെക്കലിന്റെ ആഘോഷങ്ങളുടെതുമാണ്. എന്നാല്‍ ഈ ആഹ്‌ളാദങ്ങള്‍ക്ക് വലിയ മങ്ങലേല്‍പ്പച്ചിരിക്കയാണ് ഒമിക്രോണ്‍ ഭീതി മൂലം യൂറോപ്പിലാകെ വന്നിരിക്കുന്ന യാത്രാവിലക്ക്. ഒന്നോ രണ്ടോ ആഴ്‌ചത്തെ അവധിയും ഒഴിവും എടുത്ത് ആഘോഷത്തിനും കൂടിച്ചേരലിന്റെ ആഹ്‌ളാദത്തിനും എത്തിച്ചേരാന്‍ കൊതിച്ചവര്‍ക്ക് സമ്മാനിച്ചിരിക്കുന്നത് വലിയ നിരാശയാണ്. ഈ വര്‍ഷം ക്രിസ്‌മസ് വേള കഴിഞ്ഞതിനെക്കാളും കളര്‍ഫുള്‍ ആക്കാമെന്ന് കരുതിയവര്‍ക്കെല്ലാം തിരിച്ചടിയാണ്. ഒപ്പം രാജ്യങ്ങളില്‍ വീണ്ടും ജീവന്‍ വെച്ചുവരുന്ന സാമ്പത്തികാവസ്ഥയ്‌ക്ക് വീണ്ടും തിരിച്ചടിയും.
ദക്ഷിണാഫ്രിക്കയാണ് കൊവിഡിന്റെ പുതിയ വകഭേദത്തെപ്പറ്റി ലോകാരോഗ്യ സംഘടനയ്‌ക്ക് സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ അത് ആ രാജ്യത്തിന് ഫലത്തില്‍ കുരുക്കായിത്തീര്‍ന്നു. ദക്ഷിണാഫ്രിക്കയിലേക്കുള്ള എല്ലാ വിമാനങ്ങളും യൂറോപ്യന്‍ രാജ്യങ്ങള്‍ നിലത്തിറക്കി. ഇത്തരം ഒറ്റപ്പെടുത്തലിനെതിരെ ലോകാരോഗ്യ സംഘടന തന്നെ രംഗത്തു വന്നെങ്കിലും ലോകരാജ്യങ്ങള്‍ അത് പരിഗണിച്ചില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശയാത്രികര്‍ക്ക് മിക്കവാറും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം പൗരന്‍മാരാണെങ്കില്‍ വരാന്‍ അനുവദിക്കുമെങ്കിലും കര്‍ക്കശമായ പരിശോധന, ആഴ്‌ചകള്‍ നീളുന്ന ക്വാറന്റൈന്‍ എന്നിവ നിര്‍ബന്ധം.
കാനഡ പോലുള്ള രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാനഡ പൗരന്‍മാരല്ലാത്ത യാത്രക്കാരെ വിലക്കിയിരിക്കയാണ്. ദക്ഷിണാഫ്രിക്ക മാത്രമല്ല ഈജിപ്‌ത്, മലാവി, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കാനഡയിലേക്ക് വരാനാവില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ്‌പ്രഖ്യാപിച്ചതോടെ കുടുങ്ങിപ്പോയവര്‍ ധാരാളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാന്‍ അനുമതിയുള്ള സ്വന്തം പൗരന്‍മാര്‍ക്കാവട്ടെ കടുത്ത നിയന്ത്രണങ്ങളും കാനഡ കൊണ്ടുവന്നിരിക്കുന്നു. ഇവയെ നേരിട്ട് നാട്ടിലെത്തിപ്പെടുക പ്രയാസകരമെന്നാണ് ദക്ഷിണാഫ്രിക്കയില്‍ കുടുങ്ങിക്കിടക്കുന്ന പല കാനഡ പൗരന്‍മാരും മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ പിടിച്ച് നാട്ടിലെത്തുന്നവര്‍ക്ക് ആദ്യ വിമാനം കയറും മുമ്പും, വിമാനത്താവളത്തിലും ട്രാന്‍സിറ്റ് സ്റ്റേഷനിലും പിന്നീട് നാട്ടിലെത്തിയാലും പരിശോധന വേണം. നാട്ടിലെത്തിയാലോ ക്വാറന്‍ൈനും വേണം.
ഒമിക്രോണ്‍ അമേരിക്കയില്‍ ആദ്യമായി കാലിഫോര്‍ണിയയിൽ ആദ്യ കേസ് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ വിദേശത്തു നിന്നും എത്തുന്ന എല്ലാവര്‍ക്കുമായി കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ബൈഡന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം ഓസ്‌ട്രേലിയ ഒള്‍പ്പെടെ മാററിവെച്ചു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എല്ലാ യാത്രികര്‍ക്കും കര്‍ക്കശമായ പരിശോധനകളും ക്വാറന്‍ൈനും വീണ്ടും ഏര്‍പ്പെടുത്തി. ഇന്ത്യ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ വീണ്ടും ആരംഭിക്കാനിരുന്നത് മാറ്റിവെച്ചു.
ദക്ഷിണാഫ്രിക്കയില്‍ കുരുങ്ങിപ്പോയ ഇതര രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് തിരിച്ചു വരവ് ബാലികേറാ മലയായിരിക്കയാണ്. നേരിട്ടുള്ള വിമാനങ്ങള്‍ കിട്ടാത്തവരെ സംബന്ധിച്ച് കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ പിടിക്കുമ്പോള്‍ പരിശോധനകളുടെ എണ്ണം ഇരട്ടിയാകുകയും ദുരിതം കൂടുകയും ചെയ്യുന്നു. മാത്രമല്ല സ്വന്തം നാട്ടിലെത്തിയാലും ഒരാഴ്‌ച സര്‍ക്കാര്‍ ക്വാറന്റൈനും പിന്നിട് സ്വയം നിരീക്ഷണവും എല്ലാം ചേര്‍ന്ന് ഒരു കൂട്ടായ്‌മയിലും പങ്കെടുക്കാനാവാത്ത സ്ഥിതിയുമാണ്.
ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസ് തുടങ്ങാന്‍ നിശ്ചയിച്ചത്. ഒമിക്രോണ്‍ ഭീതി മൂലം അത് മരവിപ്പിച്ചിരിക്കയാണ്. ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉണര്‍വ്വുണ്ടാക്കുമായിരുന്ന അവസരം നീട്ടിവെക്കേണ്ടി വന്നത് വീണ്ടും ജനജീവിതം പ്രയാസകരമാക്കുന്നു.