നാഗാലാൻഡിലെ മോൺ ജില്ലയിൽ ഞായറാഴ്ച സുരക്ഷാസേനയുടെ വെടിവയ്പിൽ 6 യുവാക്കൾ കൊല്ലപ്പെട്ടു. തീവ്രവാദ സംഘടനയായ എൻഎസ്‌സിഎന്നുമായി യുവാക്കൾക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് സൂചന. ഒരു ട്രക്കില്‍ വാഹനത്തിലേക്ക് വരുന്നവരെ സുരക്ഷാസേന വെടിവെക്കുകയായിരുന്നു എന്നാണ് പറയുന്നത്. 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്ഥിരീകരണം ലഭിച്ചിട്ടില്ല. വാഹനത്തില്‍ യാത്ര ചെയ്‌തവര്‍ വീടുകളിലെത്താതെയായപ്പോള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രോഷാകുലരായ നാട്ടുകാര്‍ വാഹനങ്ങള്‍ തീയിടുകയും അക്രമം നടത്തുകയും ചെയ്‌തതായും പ്രദേശം സംഘര്‍ഷഭരിതമായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സംഭവത്തെ നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അപലപിച്ചു. സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് ഉന്നതതല എസ്‌ഐടി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.