പത്തനംതിട്ട ജില്ലയിലെ തിരുവല്ല പെരിങ്ങര സി.പി.എം.ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാര്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ട കേസില്‍ പിടിയിലായവരില്‍ കണ്ണൂര്‍ സ്വദേശി ഫൈസലും ഉള്‍പ്പെടുന്നു. ഫൈസലിനെ കൂടാതെ പിടിയിലായ ജിഷ്‌ണു, പ്രമോദ്, നന്ദു എന്നിവര്‍ തിരുവല്ലക്കാര്‍ ആണ്. മുഖ്യ പ്രതി വിഷ്‌ണുവാണ്. ഇയാള്‍ സന്ദീപിന്റെ അയല്‍ക്കാരനാണ്. ജിഷ്‌ണു ഫൈസലിനെ പരിചയപ്പെടുന്നത് മറ്റൊരു കേസില്‍ പെട്ട് ജയിലില്‍ കിടന്നപ്പോഴാണെന്നും പോലീസ് പറയുന്നു. കൊല നടത്തിയ ശേഷം അതിവേഗം രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടാനായത് പൊലീസിന്റെ ഫലപ്രദമായ നടപടികളിലൂടെയാണ്.
വ്യക്തിവൈരാഗ്യമാണ് കൊലയ്‌ക്കു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ജിഷ്ണുവിന്റെ മാതാവിന്റെ ജോലി നഷ്ടപ്പെടുത്താൻ സന്ദീപ് ശ്രമിച്ചുവെന്ന് ആരോപിച്ച് മുൻപ് പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യം ഉദ്പാദിപ്പിക്കുന്ന ട്രാവൻകൂർ ഷുഗർസ് ആന്റ് കെമിക്കൽസിൽ ജിഷ്ണുവിന്റെ മാതാവിന് താകാലിക ജോലിയുണ്ടായിരുന്നു. ഇത് പാർട്ടി സ്വാധീനം ഉപയോഗിച്ച് സന്ദീപ് നഷ്ടപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് ജിഷ്ണുവിന് സന്ദീപുമായി ഉണ്ടായിരുന്ന വൈരാഗ്യം. ഇതിന്റെ പേരിൽ ഇരുവർക്കും ഇടയിൽ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു.