ലോകം ഭീതിയോടെ കാണുന്ന താലിബാന്‍ ഭരണാധികാരികള്‍ തന്റെ സഹോദരന്‍മാരാണെന്ന് പറയുകയാണ് ജനാധിപത്യസര്‍ക്കാരിനെ മുന്‍പ് നയിച്ച അഫ്‌ഗാന്‍ പ്രസിഡണ്ടായിരുന്ന ഹമീദ് കര്‍സായി. ബി.ബി.സി.ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കര്‍സായിയുടെ ഈ പുതിയ പ്രതികരണം. താന്‍ പദവിയിലുണ്ടായിരുന്നപ്പോഴും താലിബാനെ സഹോദരങ്ങളായിട്ടായിരുന്നു കണ്ടിരുന്നതെന്ന് കര്‍സായി പറഞ്ഞു. താലിബാന്‍ മേധാവികളുമായി സംസാരിച്ചിരുന്നു. ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തു. സ്‌ത്രീകള്‍ക്ക് ജോലിയിലേക്ക് തിരിച്ചുവരണം, വിദ്യാലയങ്ങളിലേക്ക് പോകണം, അഫ്‌ഗാന്റെ ദേശീയ പതാക തിരിച്ചു കൊണ്ടുവരണം, രാഷ്ട്രീയ പ്രക്രിയ പുനരാരംഭിക്കാനാകണം, എല്ലാ അഫ്‌ഗാന്‍കാരുടെതുമായ, അവര്‍ അവരുടെതായി കരുതുന്ന സര്‍ക്കാരാവണം-കര്‍സായി പറഞ്ഞു.
വനിതകളെ എല്ലായിടത്തു നിന്നും നിരോധിച്ചതിനെക്കുറിച്ച് താലിബാനുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് അവരുമായി സംസാരിച്ചിരുന്നുവെന്നും താലിബാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഏറ്റവും അടുത്തു തന്നെ സ്‌ത്രീകള്‍ക്ക് ജോലിക്കു പോകാനും പഠിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം നടപ്പാകുമെന്നും ഹമീദ് കര്‍സായി പ്രതികരിച്ചു. “ഇപ്പോള്‍, ഉടന്‍ തന്നെ അത് സംഭവിക്കാമെന്ന് ഞങ്ങള്‍ പറയുന്നു”-യല്‍ദ ഹക്കീമുമായുള്ള അഭിമുഖത്തില്‍ കര്‍സായി ഉറപ്പിച്ചു പറഞ്ഞു.
താലിബാന്‍ അഫ്‌ഗാന്‍ ഭരണം പിടിച്ച ആഗസ്റ്റ് മാസത്തില്‍ ഹമീദ് കര്‍സായിയുമായി അവര്‍ ആശയ വിനിമയം നടത്തിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അഫ്‌ഗാനില്‍ ഭരണകൂടം സ്ഥാപിക്കുന്നതില്‍ ഉണ്ടായ പ്രതിസന്ധി പരിഹാരത്തിനായി കര്‍സായിയുടെ മധ്യസ്ഥത താലിബാന്‍ തേടിയിരുന്നു. താലിബാന്‍ കര്‍സായിയുമായി ആഗസ്‌റ്റ് മധ്യത്തില്‍ കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. തുടര്‍ന്ന് കര്‍സായി അഫ്‌ഗാനിസ്ഥാനെ പുനര്‍നിര്‍മ്മിക്കുന്നതില്‍ നാറ്റോ സഖ്യസേന പരാജയപ്പെട്ടുവെന്ന് പ്രസ്‌താവിച്ചു. അമേരിക്കയും സഖ്യവും ഒരു വലിയ ദുരന്തം ബാക്കിയാക്കിയാണ് തിരിച്ചുപോകുന്നതെന്നും കര്‍സായി പ്രതികരിച്ചിരുന്നു. അതേസമയം താലിബാനെതിരെ ഒരു തരത്തിലുള്ള വിപരീത പരാമര്‍ശവും കര്‍സായിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നുമില്ല. മുൻ സര്‍ക്കാരിലെ ഭരണാധികാരികളെല്ലാം താലിബാന്റെ ശത്രുതയ്‌ക്ക് പാത്രമായെങ്കിലും ഹമീദ് കര്‍സായിക്കെതിരെ താലിബാന്‍ ഒന്നും ചെയ്‌തിരുന്നില്ല.