ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത “നിങ്ങളറിഞ്ഞോ” എന്ന പരിപാടി മലയാളികളുടെ മന:സാക്ഷിയോടുള്ള ചോദ്യമാണ്. നിങ്ങൾ അറിഞ്ഞോ എന്നല്ല, കേരളം എങ്ങോട്ട് എന്നാണു് ചോദിക്കേണ്ടത്.
കേരളത്തെ ഞെട്ടിച്ച മൂന്ന് കൊലപാതകങ്ങളാണ് ഈ പരിപാടിയിലൂടെ ലോക മലയാളികളുടെ മന:സാക്ഷിക്ക് മുന്നിൽ അവതരിപ്പിച്ചത്.ഏഷ്യാനെറ്റ് ന്യൂസ് അവതാരക പറഞ്ഞത് ഏറെ ഗൗരവത്തോടെ കേരളം ശ്രദ്ധിക്കേണ്ട കാര്യമാണ്. മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലാത്തവരാണ് മൂന്ന് കൊലപാതകങ്ങളിലും ഉൾപ്പെട്ടവർ.
ഇതിൽ വയനാട് അമ്പലവയലിലെ സംഭവമാണ് കൂടുതൽ ഗൗരവത്തോടെ കാണേണ്ടത്.10 ലും 11 ലും പഠിക്കുന്ന 15 ഉം 16ഉം വയസുള്ള സഹോദരിമാരാണ് ഒരാളെ കൊലപ്പെടുത്തിയത്. മാതാവിനെ ശല്യപ്പെടുത്തിയ ആളെ കൊലപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. ശരീരം കഷണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി.കാൽ മുറിച്ചെടുത്ത് സ്കൂൾ ബാഗിലാക്കി ദൂരെ കൊണ്ട് പോയി ഉപേക്ഷിച്ചു. ഇവർ തന്നെ പോലീസിലും വിവരം അറിയിച്ചു.
തിരുവനന്തപുരം പേട്ടയിലെ കൊലപാതകമാണ് മറ്റൊന്ന്. ബി കോം വിദ്യാർത്ഥിയായ 20കാരനാണ് കൊല്ലപ്പെട്ടത്. മകളെ കാണാൻ എത്തിയ കൂട്ടുകാരനെയാണ് പിതാവ് കുത്തിക്കൊന്നത്.പുലർച്ചെ നാലരക്കാണ് സംഭവം. ഈ സമയത്ത് വിദ്യാർത്ഥി ഏങ്ങനെ ആ വീട്ടിലെത്തി? കുത്തിയ ആൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടിൽ എത്തുമ്പോഴാണ് മകൻ വീട്ടിൽ ഇല്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.
എറണാകുളം വടക്കൻ പറവൂരിൽ രണ്ട് പെൺമക്കളെ വീട്ടിലാക്കി മാതാപിതാക്കൾ ഷോപ്പിംഗിന് പോയതാണ്. മടങ്ങി വന്നപ്പോൾ കത്തിയ വീടും അതിനകത്ത് കത്തിക്കരിഞ്ഞ ഒരു ജഡവും. ഒരാളെ കാണാനുമില്ല.(കഴിഞ്ഞ ദിവസം കണ്ടെത്തി. സഹോദരിയെ കത്തി കൊണ്ട് കുത്തിവീഴ്ത്തിയ ശേഷം തീയിട്ടു കൊന്നതാണെന്ന് പെണ്‍കുട്ടി സമ്മതിച്ചു)
വിവര സാങ്കേതിക വിദ്യയാണോ പുത്തൻ കൊലപാതക രീതികൾ പകർന്ന് നൽകുന്നത്? അതോ സിനിമയോ? ദൃശ്യവും കുറുപ്പും തുടങ്ങി എത്രയോ സിനിമകളാണ് പുത്തൻ കൊലപാതക രീതികൾ അവതരിപ്പിക്കുന്നത്.
കുറ്റവാസനകളിലേക്ക് പുതു തലമുറയെ കൊണ്ടു പോകുന്നതും കമ്യൂണിക്കേഷൻ രംഗത്തെ മാറ്റമാണ്. മുഴുവൻ വിദ്യാർത്ഥികളുടെ പക്കലും സ്മാർട്ട് ഫോണുണ്ട്.പഠന ആവശ്യത്തിന് ഇന്റർനെറ്റും. ആവശ്യമുള്ളതും ഇല്ലാത്തതും കുട്ടികൾ കാണുന്നുണ്ട്.
സിനിമയിലും സീരിയലിലും കാണുന്നതൊക്കെ അനുകരിക്കുന്ന പുത്തൻ തലമുറക്ക് മുന്നിലേക്കാണ് ഇന്റർനെറ്റ് തുറന്ന് കിട്ടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ആ സംഭവങ്ങൾ മലയാളിക്ക് മുന്നിൽ അവതരിപ്പിച്ചതിനൊപ്പം അത് എന്ത് കൊണ്ട് സംഭവിക്കുന്നുവെന്ന അന്വേഷണവും നടത്തേണ്ടതാണ്.