ഇന്ത്യയുടെ ആദ്യത്തെ സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ സഞ്ചരിച്ച് ഹെലികോപ്‌ടര്‍ ഇന്ന് ഉച്ചയ്‌ക്ക് തമിഴ്‌നാട്ടിലെ ഊട്ടിക്കടുത്ത കൂനൂരില്‍ വനത്തില്‍ തകര്‍ന്നു വീണു. കരസേനയുടെ എം.ഐ.-17 ഹെലികോപ്‌ടറാണ് തകര്‍ന്നു വീണത്. രാജ്യത്തെ ഞെട്ടിച്ച അപകടത്തില്‍ കരസേനാ ഹെലികോപ്‌ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. നിബിഡ വനത്തിലുണ്ടായ അപകടത്തിന്റെ ഫലമായി ഹെലികോപ്‌ടറിന് തീ പിടിക്കുകയും ചെയ്‌തു. ബിപിന്‍ റാവത്തും ഭാര്യ മധുലികയും സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 14 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ 11 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബിപിന്‍ റാവത്തിനെ വെല്ലിങ്‌ടണിലെ മിലിട്ടറി ആശുപത്രിയിലേക്ക് കൊണ്ടു പോയതായി വിവരമുണ്ടെങ്കിലും ആരോഗ്യ നിലയെക്കുറിച്ച് ഔദ്യോഗികമായി ഒരറിയിപ്പും കിട്ടിയിട്ടില്ല. എന്നാല്‍ ബിപിന്‍ റാവത്ത് അതീവ ഗുരതരാവസ്ഥയിലാണെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം മരിച്ചതായുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ അപകടസ്ഥലം നേരിട്ടു കണ്ടവര്‍ നല്‍കുന്നുണ്ട്.
എന്നാല്‍ അതി ഗുരുതരമായി പരിക്കുള്ള ബിപിന്‍ റാവത്തിനെ വെല്ലിങ്‌ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്നാണ് സ്ഥിരീകരിച്ച വിവരം. അപകടം നടന്ന് ഒരു മണിക്കൂറിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ജനറൽ ബിപിൻ റാവത്തിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ സൈനിക വൃത്തങ്ങളും ചില മുൻ ഉദ്യോഗസ്ഥരും ജനറൽ ബിപിൻ റാവത്തിന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. വിരമിച്ച ലഫ്റ്റനന്റ് ജനറൽ എച്ച്എസ് പനാഗ് ജനറൽ ബിപിൻ റാവത്തിന് ട്വീറ്റിലൂടെ ആദരാഞ്ജലി അർപ്പിച്ചു.
ഇന്ന് ഉച്ചയ്‌ക്ക് 12.20-ഓടെയാണ് അപകടം ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. ലാന്‍ഡ് ചെയ്യുന്നതിനും പത്ത് മിനിട്ട് മുമ്പായിരുന്നു അപകടം. സുലൂരില്‍ നിന്നും വെല്ലിങ്‌ടണിലേക്ക് പോകുകയായിരുന്നു ബിപിന്‍ റാവത്തും സംഘവും.
അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ട്. അപകടത്തിൽ വിശദീകരണം നൽകാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ എത്തിയിരുന്നു. അതിനുശേഷം കൂനൂരിലേക്ക് യാത്ര തിരിക്കുകയാണ്.
രാജ്യത്തെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആണ് ജനറൽ ബിപിൻ റാവത്ത്. 2020 ജനുവരി 1 ന് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തു. 2016 ഡിസംബർ 31 മുതൽ 2019 ഡിസംബർ 31 വരെയാണ് റാവത്ത് കരസേനാ മേധാവി സ്ഥാനം വഹിച്ചത്.