ലൈംഗികാതിക്രമത്തിന് വിധേയയായി എന്ന് സ്വയം വെളിപ്പെടുത്തി പ്ലസ് ടു വിദ്യര്‍ഥിനി തൂങ്ങിമരിച്ച് ദിവസങ്ങള്‍ക്കു ശേഷം വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ കണക്കു പഠിപ്പിക്കുന്ന അധ്യപകനും ആത്മഹത്യ ചെയ്‌തു. തമിഴ് നാട്ടിലെ കരൂരില്‍ ഇന്നലെയാണ് സംഭവം. അധ്യാപകനായ ശരവണൻ (42) ഇന്നലെ രാത്രിയാണ് ട്രിച്ചിയിലെ ഭാര്യാപിതാവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തത്.
പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആളുകളും വിദ്യാർത്ഥികളും തന്നെ കളിയാക്കുകയും പെൺകുട്ടി തന്റെ കുറിപ്പിൽ ആരുടെയും പേര് പറഞ്ഞിട്ടില്ലെങ്കിലും തനിക്കെതിരെ സംശയം ഉയരുകയും ചെയ്തതിൽ തനിക്ക് നാണക്കേടുണ്ടെന്ന് ഗണിത അധ്യാപകൻ ശരവണൻ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
വിദ്യാർത്ഥിനി ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു – “കരൂർ ജില്ലയിൽ ലൈംഗികാതിക്രമം മൂലം മരിക്കുന്ന അവസാനത്തെ പെൺകുട്ടി ഞാനായിരിക്കണം, എന്റെ ഈ തീരുമാനത്തിന് കാരണം ആരാണെന്ന് പറയാൻ എനിക്ക് ഭയമാണ്. ഈ ഭൂമിയിൽ വളരെക്കാലം ജീവിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു, എന്നാൽ ഇപ്പോൾ അത് സാധ്യമാകാതെ വന്നു .”
അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂളിലെ അധ്യാപകരെയും ജീവനക്കാരെയും പോലീസ് ഇതിനകം ചോദ്യം ചെയ്തിരുന്നു . ശരവണനെയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് ശരവണൻ ജീവനൊടുക്കിയത് എന്ന് കരുതുന്നു. കണക്ക് അധ്യാപകനെതിരെ ദുരൂഹതയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.