ശനിയാഴ്‌ച പൂഞ്ഞാറില്‍ മഴക്കടുതിയില്‍ റോഡിലെ വെള്ളത്തില്‍ കെ.എസ്.ആര്‍.ടി.സി. മുങ്ങിപ്പോയ സംഭവത്തില്‍ അനാസ്ഥ ആരോപിച്ച് കെ.എസ്.ആര്‍.ടി.സി. സസ്‌പെന്‍ഡ് ചെയ്‌ത ബസ്‌ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ തന്റെ ശിക്ഷയോട് പ്രതികരിച്ചത് ആക്ഷേപഹാസ്യത്തില്‍. തനിക്കെതിരെ നടപടിയെടുത്തവരെ പരിഹസിച്ചു കൊണ്ട് ഫേസ്‌ബുക്കില്‍ അദ്ദേഹം തബല വായിക്കുന്ന വീഡിയോ പോസ്‌റ്റ് ചെയ്‌തു. ഒപ്പം ഒരു കുറിപ്പും ഇട്ടു. അതിന്റെ തലക്കെട്ട് ഇതായിരുന്നു–യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് സസ്‌പെന്‍ഡ് ചെയ്‌ത സന്തോഷം കൊണ്ട് പുളകിതനായി ജയനാശാന്‍ തബല എടുത്ത് പെരുക്കിയപ്പോള്‍…
വീഡിയോയ്‌ക്കൊപ്പം ഇട്ട കുറിപ്പിലും മേലധികാരികളോടുള്ള കടുത്ത പരിഹാസം ഉണ്ട്.
ഒരു കുറിപ്പിങ്ങനെ– സൂപ്പർ ഹിറ്റായ വാർത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കിൽ അവൻ ഓടിക്കട്ടെ. അവനൊക്കെ റിട്ടയർ ചെയ്തു കഴിയുമ്പോൾ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാൽ വല്ലോ സ്കൂൾ ബസോ ഓട്ടോറിക്ഷയോ ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാൻ വീട്ടുകാര്യങ്ങൾ നോക്കി TS No 50 ൽ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.
മറ്റൊരു കുറിപ്പ് ഇങ്ങനെയാണ്–കെഎസ്ആര്‍ടിസിയിലെ എന്നേ സസ്പെന്‍ഡ് ചെയ്‍ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്‍ഡ് ചെയ്‍ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക. ഹ ഹ ഹ ഹാ…