ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ചു കൊന്ന കേസില്‍ യു.പി.സര്‍ക്കാരിനെതിരെ സുപ്രീംകോടതി കടുത്ത രോഷം പ്രകടിപ്പിച്ചു. ലഖിംപൂര്‍ ഖേരി: കേസ് ദൂര്‍ബലമാക്കാന്‍ യോഗി സര്‍ക്കാര്‍, 44 സാക്ഷികളില്‍ മൊഴിയെടുത്തത് 4 പേരുടെ…കോടതിയില്‍ റിപ്പോര്‍ട്ട നല്‍കിയത് വാദം കേള്‍ക്കുന്നതിന് തൊട്ടു തലേദിവസം രാത്രിയില്‍. ഇത്തരത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും വിവരങ്ങള്‍ മറച്ചു വെക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നത് കയ്യോടെ കണ്ടെത്തിയ സുപ്രീംകോടതി ഈ കേസ് അനന്തമായ കഥയാക്കാന്‍ അനുവദിക്കില്ലെന്ന് പ്രസ്താവിച്ചു.
അക്രമം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതിനും സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെ ഉഴപ്പുന്നതിനും യു .പി.സര്‍ക്കാരിനോട് കോടതി രൂക്ഷമായാണ് പ്രതികരിച്ചത്. തുടര്‍ന്ന് വാദം കേള്‍ക്കല്‍ 26-ലേക്ക് മാറ്റി.
ഒക്ടോബര്‍ 20-ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതും യു.പി.സര്‍ക്കാര്‍ ചെയ്തിട്ടില്ല എന്നത് കോടതിയെ കുപിതരാക്കി. യു.പി.സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയോട് കോടതി ചൂടായി. ഇന്നലെ രാത്രി സീല്‍ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സാല്‍വേ അപ്പോഴാണ് കോടതിയെ അറിയിച്ചത്. അവസാന നിമിഷം നിങ്ങൾ റിപ്പോർട്ട് നൽകിയാൽ, ഞങ്ങൾക്ക് അത് എങ്ങനെ വായിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കുറഞ്ഞത് ഒരു ദിവസമെങ്കിലും മുൻകൂറായി നൽകണം. ഈ കേസിലെ മറ്റ് സാക്ഷികളുടെ മൊഴി എന്തുകൊണ്ട് യുപി സർക്കാർ എടുത്തില്ലെന്നും കോടതി ചോദിച്ചു. നിങ്ങൾ ഇതുവരെ 44 ൽ 4 സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത് എന്ന് കോടതി പറഞ്ഞു, എന്തുകൊണ്ട്? ഈ വിഷയത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്ന് യുപി പോലീസ് പിന്മാറുകയാണെന്ന് തോന്നുന്നു–ചീഫ് ജസ്റ്റിസ് പറഞ്ഞു.
സാക്ഷികളുടെ മൊഴി രേഖപ്പെടുത്തല്‍ ഇപ്പോഴും തുടരുകയാണെന്ന് ഹരീഷ് സാല്‍വേ മറുപടി നല്‍കി. കേസില്‍ എത്ര പ്രതികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കോടതി ആരാഞ്ഞു. എല്ലാവരെയും ചോദ്യം ചെയ്യാത്ത സാഹചര്യം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതിരിക്കുകയാണല്ലോ ചെയ്യുക എന്നും കോടതി പറഞ്ഞു. ഇത് അനന്തമായ കഥയായിരിക്കരുത്-ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.