മാർക് സക്കര്‍ബര്‍ഗ് തന്റെ കമ്പനിയുടെ പേര് മാറ്റാന്‍ പോകുന്നു. അടുത്ത വാര്‍ഷിക കോണ്‍ഫറന്‍സില്‍ പുതിയ പേര് സ്വീകരിക്കുമെന്നാണ് സൂചന. ഒരു മെറ്റാവേഴ്‌സ് കമ്പനി എന്നതാണ് സക്കര്‍ബര്‍ഗ് ഉദ്ദേശിക്കുന്നത്. വെറും സമൂഹമാധ്യമം എന്ന പേരില്‍ ഒതുങ്ങാതെയുള്ള പുതിയ പദ്ധതികളാണ് മനസ്സിലുള്ളതെന്ന് ഇദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ മുന്നിൽ യഥാർത്ഥത്തിൽ ഇല്ലാത്ത കാര്യങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുന്ന തരം പ്ലാറ്റുഫോമുകൾ ഉണ്ടാക്കുകയാണ് മെറ്റാവേഴ്സ്. മീറ്റിങുകള്‍, യാത്രകള്‍, ഗെയിമിങ് തുടങ്ങി നിരവധി കാര്യങ്ങള്‍ പുതിയ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുക എന്നതാണേ്രത ലക്ഷ്യം. സാങ്കേതികവിദ്യയുടെ പുതിയ പതിപ്പ് ഉപയോഗിച്ച്, മുന്നിൽ ഇല്ലാത്ത ഒന്നിനെ സ്പർശിക്കാനും മണം അനുഭവിക്കാനും കഴിയും. ഇതിനെയാണ് മെറ്റാവേഴ്സ് എന്ന് വിളിക്കുന്നത്. മെറ്റാവേഴ്സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1992-ൽ സയൻസ് ഫിക്ഷൻ രചയിതാവ് നീൽ സ്റ്റീഫൻസൺ ആണെന്നു ചരിത്രം.
മെറ്റാവേഴ്സ് വികസനത്തിനായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 10,000 പേർക്ക് ജോലി നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വെർച്വൽ റിയാലിറ്റി ലോകത്തിന്റെ അടുത്ത ഘട്ടത്തിന്റെ വികസനത്തിനായി അഞ്ച് വർഷത്തിനുള്ളിൽ വ്യാപകമായി നിക്ഷേപം നടത്തുമെന്ന് മാർക്ക് സക്കർബർഗ് പറഞ്ഞു.
ഈ ജോലികൾ ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, ഇറ്റലി, നെതർലാന്റ്സ്, പോളണ്ട്, സ്പെയിൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആയിരിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.
സമൂഹമാധ്യ പ്ലാറ്റ്‌ഫോമിന്റെ ഫേസ്ബുക്ക് എന്ന പേര് തുടരും. ഇതും ഇസ്റ്റഗ്രാം, വാട്‌സ് ആപ്, ഒക്കുലസ് എന്നീ ആപുകളും പുതിയ കമ്പനിയുടെ കീഴിലേക്ക് കൊണ്ടുവരാനാണ് പരിപാടി.
സമൂഹമാധ്യമം എന്ന നിലയില്‍ നിന്നും മാറി ഗെയിമിങ്, ചാറ്റിങ് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാക്കാനും ഒപ്പം സെല്‍ഫോണ്‍ തുടങ്ങിയവയും വിവിധ ഗാഡ്ജറ്റുകളും സ്വന്തമായി അവതരിപ്പിക്കാനും സക്കര്‍ബര്‍ഗിന്റെ പുതിയ കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.