നാഗ്‌പൂര്‍ എന്നത് സംഘപരിവാറിന്റെ അടയാളമായ ഇടമാണെങ്കില്‍ ആ ഇടത്ത് ബി.ജെ.പി.ക്ക് വന്‍ പരാജയം നേരിടുകയാണെന്ന് ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. നാഗ് പൂര്‍ ജില്ലാ പരിഷത്തില്‍ പതിനാറ് സീറ്റുകളില്‍ ഒന്‍പതെണ്ണം നേടി കോണ്‍ഗ്രസ് ബി.ജെ.പി.യെ ഞെട്ടിച്ചിരിക്കയാണ്. ബി.ജെ.പി.ക്ക് മൂന്ന് സീറ്റ് മാത്രമാണ് കിട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാഗ്‌പൂര്‍ നഗരസഭ കഴിഞ്ഞ 15 കൊല്ലമായി ഭരിക്കുന്നത് ബി.ജെ.പി.യാണ്. ബി.ജെ.പിയുടെ ഉന്നത നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്‌കരി ജയിച്ച ലോക് സഭാ മണ്ഡലവും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ സ്വന്തം മണ്ഡലവും നാഗ്‌പൂര്‍ ആണ്. ആ ജില്ലയിലാണ് ബി.ജെ.പി.ക്ക് തിരിച്ചടി.
ആഭ്യന്തര കലഹങ്ങൾ കാരണം മഹാരാഷ്ട്രയിൽ ബിജെപി ദുർബലമാവുകയാണെന്നും ശിവസേന-എൻസിപി, കോൺഗ്രസ് ത്രിമൂർത്തികൾ മികച്ച പ്രവർത്തനത്തിലൂടെ നേട്ടം കൊയ്യുകയാണ് ചെയ്യുന്നതെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് വാങ്കഡെ പറയുന്നു. 2019 -ൽ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ 6 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്നു, അതിൽ 5 എണ്ണം മഹാവികാസ് അഘാഡിയാണ് നേടിയത്. ഇതിൽത്തന്നെ കഴിഞ്ഞ 55 വർഷമായി അധികാരത്തിലിരുന്ന നാഗ്പൂരിലും ബിജെപിക്ക് ഒരു സീറ്റ് നഷ്ടമായി.
ഒരു കാലത്തു കോൺഗ്രസിന്റെ ശക്തി ദുർഗമായിരുന്ന, പിന്നീട് ബിജെപി ആധിപത്യം സ്ഥാപിച്ച വിദർഭ മേഖലയും ഇപ്പോൾ കോൺഗ്രസിന്റെ തിരിച്ചു വരവ് ആഘോഷിക്കുന്നുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ, വിദർഭ മേഖലയിലെ ചന്ദ്രപൂർ സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചിരുന്നത്, എന്നാൽ 6 മാസങ്ങൾക്ക് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി. 1990 വരെ വിദർഭ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ, ബിജെപി ഇവിടെ ക്രമേണ ശക്തിപ്പെട്ടു.
ബി.ജെ.പി. മുമ്പ് ശിവസേനയുമായി സഖ്യത്തില്‍ നീങ്ങിയിരുന്ന കാലത്ത് അവരെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര കലഹങ്ങള്‍ ബി.ജെ.പി.യെ മഹാരാഷ്ട്രയില്‍ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി. ചേര്‍ന്നുണ്ടാക്കിയ മഹാവികാസ് അഘാഡി തല്‍ക്കാലം ഒരു വിജയിച്ച ഫോര്‍മുലയായി മാറിയിരിക്കയാണെന്ന് പ്രാദേശിക തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു.