ലഖിംപൂരിലെ കർഷകർക്കെതിരായ അക്രമത്തിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പകല്‍ 11 മണിക്ക് ചോദ്യം ചെയ്യാന്‍ ഹാജരായ ആശിഷിനെ ഏകദേശം 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷം രാത്രി 11 മണി കഴിഞ്ഞായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, അപകടമരണം, ക്രിമിനൽ ഗൂഡാലോചന, അശ്രദ്ധമായ ഡ്രൈവിംഗ് എന്നീ വകുപ്പുകൾ പ്രകാരമാണ് ആശിഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മജിസ്‌ട്രേറ്റിന് മുന്നിൽ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആശിഷ് മിശ്ര അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് ഡിഐജി ഉപേന്ദ്ര കുമാർ പറഞ്ഞു. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കേന്ദ്ര സർക്കാരിനും ബിജെപിക്കും പ്രത്യകിച്ചും യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും വൻ തിരിച്ചടിയാണ് ആശിഷിന്റെ അറസ്റ്റ്. സുപ്രീംകോടതി കര്‍ക്കശ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ കൊലക്കുറ്റം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്യാതിരിക്കാൻ കഴിയുമായിരുന്നില്ല . തെളിവില്ലെന്ന് പറഞ്ഞു ചോദ്യം ചെയ്യാന്‍ പോലും ഹാജരാകാന്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള ഇടപെടലും കടുത്ത പരാമര്‍ശങ്ങളുമാണ് ഇന്ന് ആശിഷിനെ പൊലീസിനു മുന്നില്‍ ഹാജരാകാന്‍ പ്രേരിപ്പിച്ചത്.