ബി.ജെ.പി.യുടെ സംസ്ഥാന സമിതി അംഗം എന്ന സ്ഥാനം രാജിവെച്ചുകൊണ്ട് സംവിധായകന്‍ അലി അക്‌ബര്‍ സ്വാഭാവികമായി പറഞ്ഞ കാര്യങ്ങള്‍ ഒരു മുസ്ലീമിനെ സംബന്ധിച്ച് ബി.ജെ.പി. എന്താണ് എന്ന് കൃത്യമായി കാണിച്ചു തരുന്നു. ഫേസ് ബുക്കില്‍ അലി അക്‌ബര്‍ കുറിച്ചത് ബി.ജെ.പി.ക്കാരനായ ഒരു മുസല്‍മാന്‍ നേരിടേണ്ടി വരുന്ന എതിര്‍പ്പും അവഹേളനവും മറ്റുള്ളവര്‍ക്ക് മനസ്സിലാവില്ല എന്നാണ്. എന്നാല്‍ നേതൃത്വത്തിന് അത് മനസ്സിലാവണം എന്നും ഈ വ്രണിത ഹൃദയന്‍ പറയുന്നു. ബി.ജെ.പി.യില്‍ അടുത്ത് നടന്ന പുനസ്സംഘടനയിലും ഭാരവാഹിനിര്‍ണയത്തിലും ഉണ്ടായിട്ടുള്ള അസംതൃപ്‌തിയും അവഗണനയുമാണ് അലി അക്‌ബറിന്റെ പിന്‍മാറ്റത്തിന് കാരണം എന്നാണ് അറിയുന്നത്. ബി.ജെ.പി.ക്കാരായ മുസ്ലിം പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന നേതൃത്വപദവികള്‍ ഒന്നും നല്‍കാതെയും അര്‍ഹമായ പ്രാതിനിധ്യം പോലും നല്‍കാതെയും ദേശീയ നേതൃത്വം കാണിക്കുന്ന സമീപനം സംശയാസ്‌പദമാണെന്നാണ് അലി അക്‌ബറിന്റെ കുറിപ്പിലെ വരികള്‍ക്കിടയിലൂടെയുള്ള വായന വ്യക്തമാക്കുന്നത്.
പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തില്‍ ഓടി നടന്നു പ്രവര്‍ത്തിച്ച മുസല്‍മാന്‍മാരായ ബി.ജെ.പി.ക്കാരില്‍ ചിലരെ വേട്ടയാടുന്നതാണ് കണ്ടതെന്നും അതില്‍ നിരാശയുണ്ടെന്നും അലി അക്‌ബര്‍ കുറിക്കുന്നു. ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി. അത് ഒന്ന് തീര്‍ക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞു. ഇനി നിഷ്‌പക്ഷമായി മുന്നോട്ടു പോകാനാണ് തീരുമാനം എന്നാണ് തീരുമാനം എന്നും അലി അക്‌ബര്‍ വ്യക്തമാക്കുന്നു. ബി.ജെ.പി. അംഗത്വത്തില്‍ തുടരുന്നുണ്ടോ, ഇല്ലയോ എന്ന് പക്ഷേ അലി അക്‌ബര്‍ വ്യക്തമാക്കിയിട്ടില്ല.