ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന കേസിലെ പ്രതിയെ സംരക്ഷിക്കരുതെന്നും പ്രതിയുടെ പിതാവ് അജയ് മിശ്രയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഉന്നത പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു.
ലഖിംപുർ അക്രമവുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നൽകി. ആരോപണവിധേയനായ ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ലഖിംപൂര്‍ സംഭവം സിറ്റിങ് ജഡ്‌ജിയെക്കൊണ്ട് അന്വേഷിക്കണമെന്നും പ്രതിനിധിസംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
‘തങ്ങളുടെ മകനെ കൊന്നത് ആരാണെന്ന് ഇരകളുടെ കുടുംബങ്ങൾ പറയുന്നു. ആ വ്യക്തി ശിക്ഷിക്കപ്പെടണം. കൊലപാതകം നടത്തിയ വ്യക്തിയുടെ പിതാവ് രാജ്യത്തെ ആഭ്യന്തര സഹമന്ത്രിയാണ്. അദ്ദേഹം ഈ പദവിയിലിരിക്കുന്നിടത്തോളം കാലം നീതി ലഭിക്കില്ല. ഇത് പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ട്–രാഷ്ട്രപതിയെ കണ്ടതിനു ശേഷം രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ വിഷയത്തിൽ ഇന്ന് തന്നെ സർക്കാരുമായി സംസാരിക്കുമെന്ന് രാഷ്ട്രപതി ഉറപ്പുനൽകിയതായി പ്രിയങ്ക ഗാന്ധി പറഞ്ഞു.