മുസ്ലീംലീഗിന്റെ വനിതാ വിദ്യാര്‍ഥി പ്രസ്ഥാനമായ ഹരിത-യില്‍ ഉയര്‍ന്ന പ്രശ്‌നങ്ങളില്‍ പാര്‍ടിക്കെതിരെ ഇടഞ്ഞവരെ വെച്ചുപൊറുപ്പിക്കില്ല എന്ന് വ്യക്തമാക്കി എം.എസ്.എഫിലും നടപടി തുടരുന്നു. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയയെ ആ സ്ഥാനത്തു നിന്നും ഒഴിവാക്കിയതിനു പുറമേ, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി.ഷൈജലിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പറിച്ചെറിയാന്‍ മുസ്ലീംലീഗ് തീരുമാനിച്ചു.
ഹരിതയിലെ നേതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങളെ പിന്തുണയ്ക്കുകയും മുസ്ലീംലീഗ് ഹരിത നേതാക്കളോട് നീതി കാട്ടിയില്ലെന്ന് പരസ്യപ്രതികരണം നടത്തുകയും ചെയ്ത വ്യക്തിയാണ് ഷൈജല്‍. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് ലീഗ് നേതാവ് പി എം എ സലാമാണെന്ന് പാർട്ടിയുടെ ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് അംഗ എം എസ് എഫ് നേതാക്കളിൽ ഒരാളും കൂടിയായിരുന്നു ഷൈജൽ. അന്നുമുതൽ തന്നെ നടപടിയെടുക്കാൻ അവസരം കാത്തിരിക്കുകയായിരുന്നു ലീഗ് നേതൃത്വം.
ഇതിനിടെ, പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയവരെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും ആരോപണ വിധേയര്‍ ഗൂഢാലോചന നടത്തുകയാണെന്നും ആരോപിച്ച് ഷൈജൽ അടുത്തിടെ വീണ്ടും രംഗത്തെത്തിയിരുന്നു. ഹരിതയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോഴും ഷൈജൽ എതിർ ശബ്ദമുയർത്തിയിരുന്നു. പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നതിൽ ചർച്ചകളുണ്ടായില്ല, അഭിപ്രായം പറയുന്നവരെ ടാർഗറ്റ് ചെയ്യുന്ന സ്ഥിതിയാണ് പാർട്ടിയിലുള്ളതെന്നും ഷൈജൽ ആരോപിച്ചിരുന്നു.