സി.പി.ഐ.യുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ കേരള കോണ്‍ഗ്രസിനെതിരെയും ജോസ് കെ.മാണിക്കെതിരെയും രേഖപ്പെടുത്തിയ വിമര്‍ശനങ്ങളിലും ആക്ഷേപങ്ങളിലും ഇടതുമുന്നണിയിലും സി.പി.എമ്മിലും പരാതി ഉന്നയിക്കാന്‍ ജോസ് കെ.മാണി ഒരുങ്ങുന്നു. കേരള കോണ്‍ഗ്രസും ഇടതു മുന്നണിയിലെ ഘടകകക്ഷിയാണെന്ന ചിന്ത സി.പി.ഐ.ക്ക് ഉണ്ടായില്ലെന്ന വികാരമാണ് ജോസ് കെ.മാണി പങ്കുവെക്കുന്നത്. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് പരാതി ഉന്നയിക്കുന്നു. ഇതുസംബന്ധിച്ച് കേരള കോണ്‍ഗ്രസ് സിപിഎമ്മിന് പരാതി നല്‍കും.
കേരള കോൺഗ്രസ് (എം) യുഡിഎഫ് ഘടകകക്ഷിയായിരുന്ന കാലത്തെ അതേ നിലപാട് സിപിഐ ഇപ്പോഴും തുടരുകയാണെന്നു നേതാക്കളുടെ യോഗത്തിൽ ശക്തമായ വിമർശനം ഉണ്ടായി. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ല.
ജനകീയ അടിത്തറ ഇല്ലാത്തവരായതുകൊണ്ടാണോ മൂവാറ്റുപുഴ, കരുനാഗപ്പള്ളി തുടങ്ങിയ സീറ്റുകളിൽ സിപിഐ സ്ഥാനാർഥികൾ തോറ്റത് എന്ന് പരിശോധിക്കണം. പാലായും കടുത്തുരുത്തിയും പരാജയപ്പെട്ടതിൽ എൽഡിഎഫിന് ഉത്തരവാദിത്തമില്ല എന്ന സിപിഐ നിലപാട് ശരിയല്ല. ജയിക്കുന്ന സീറ്റുകളുടെ അവകാശം ഏറ്റെടുക്കുക, തോറ്റ സീറ്റുകളുടെ ഉത്തരവാദിത്തം വ്യക്തികളിൽ കെട്ടിവയ്ക്കുക എന്നത് പാപ്പരത്തമാണ്.
പതിവായി തോറ്റിരുന്ന പല സീറ്റുകളും ഇത്തവണ എൽഡിഎഫ് ജയിച്ചത് കേരള കോൺഗ്രസ് (എം) സഹായം കൊണ്ടാണ്. തിരഞ്ഞെടുപ്പിൽ സിപിഐയുടെ വോട്ടുകൾ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിക്ക് ലഭിച്ചോ എന്നും നേതൃത്വം അന്വേഷിക്കണം. – നേതാക്കൾ പറഞ്ഞു. എൽഡിഎഫിൽ കേരള കോൺഗ്രസ് (എം) വന്നതോടെ രാഷ്ട്രീയ പ്രാധാന്യം കുറയുമെന്നു സിപിഐ ഭയക്കുന്നു എന്നതിന് തെളിവാണ് ഇപ്പോഴത്തെ ആക്ഷേപം എന്നാണു കേരളം കോൺഗ്രസ് എം. നിഗമനം.