അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം, രണ്ട് താലിബാൻ വിഭാഗങ്ങൾ തമ്മിൽ വീണ്ടും പോരാട്ടം നടന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ രൂപീകരിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം, കാബൂളിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ താലിബാന്റെ രണ്ട് ഗ്രൂപ്പുകൾ ഏറ്റുമുട്ടി. താലിബാന്‍ സഹ സ്ഥാപകനും ഇടക്കാല സര്‍ക്കാരിലെ ഒന്നാം ഉപ പ്രധാനമന്ത്രിയുമായ മുല്ല ബരാദറും താലിബാനിലെ തീവ്ര വിഭാഗമായ ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനിയും തമ്മിലാണ് രൂക്ഷമായ ഭിന്നതയും ഏറ്റമുട്ടലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കയെ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചത് ആരാണെന്നതും അധികാരം എങ്ങനെ വിഭജിക്കണം എന്നതും ആണ് തർക്കം .എന്നാൽ, ഈ റിപ്പോർട്ടുകൾ താലിബാൻ നിഷേധിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ ബരാദര്‍-ഹഖാനി ഗ്രൂപ്പുകള്‍ ഏറ്റമുട്ടിയതായും തുടര്‍ന്ന് വെടിവെപ്പ് നടന്നതായും ബരാദറിന് ഗുരുതരമായി പരിക്കേറ്റതായും വാര്‍ത്തയുണ്ടായിരുന്നു.
മുല്ല അബ്ദുൽ ഗനി ബരാദറിനെ ദിവസങ്ങളായി കാണാതായതോടെയാണ് തർക്കം ശ്രദ്ധയിൽപ്പെട്ടത്. താലിബാൻ സർക്കാരിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായ ബരാദറിന് സർക്കാർ രൂപീകരിച്ചതിൽ അതൃപ്തിയുണ്ടായിരുന്നു. ഈ വിഷയത്തിൽ ഖലീൽ-ഉർ-റഹ്മാൻ ഹഖാനിയുമായി കഴിഞ്ഞയാഴ്ച അദ്ദേഹം തർക്കിച്ചു. ഖലീൽ-ഉർ-റഹ്മാൻ ഹഖാനി താലിബാൻ സർക്കാരിൽ അഭയാർഥി കാര്യ മന്ത്രിയാണ്. തുടര്‍ന്ന് ബരാദറിനെ കാണാതായതോടെ അദ്ദേഹം മരണപ്പെട്ടു എന്ന അഭ്യൂഹം പരന്നു. എന്നാല്‍ താന്‍ ജീവനോടെയുണ്ട് എന്ന് ബരാദര്‍ പറയുന്ന ശബ്ദസന്ദേശം ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. പുറത്തുവിട്ടിരുന്നു.
അമേരിക്കന്‍ പിന്‍മാറ്റം സാധ്യമാക്കിയത് ആരാണ് എന്ന തര്‍ക്കമാണ് പ്രധാനമായും ഉള്ളതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. സായുധ പോരാട്ടത്തിലൂടെ നേടിയതാണെന്ന് ഹഖാനി വിഭാഗം വാദിക്കുമ്പോള്‍ തന്റെ നയതന്ത്രവിജയമാണ് അധികാര ലബ്ധിക്ക് കാരണമായതെന്ന് ബരാദര്‍ വിഭാഗം വാദിക്കുന്നു. മുല്ല ബരാദര്‍ ആണ് ആദ്യമായി അമേരിക്കന്‍ ഭരണകൂടവുമായി നേരിട്ട് സംസാരിച്ച താലിബാന്‍ നേതാവ് എന്നു പറയപ്പെടുന്നുണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ നേരിട്ട് ഫോണില്‍ വിളിച്ച് ബരാദര്‍ സംസാരിച്ചുവെന്ന് പറയുന്നു. ഇതേത്തുടര്‍ന്നാണ് 2020-ല്‍ ദോഹയില്‍ താലിബാനും അമേരിക്കന്‍ ഭരണകൂടവും ഒരുമിച്ചിരുന്ന് ചര്‍ച്ച നടന്നതും സേനാപിന്‍മാറ്റത്തിന് കരാര്‍ ഉണ്ടാക്കിയതും. ഇതിന്റെ ഫലമായിട്ടാണ് അഫ്ഗാനില്‍ താലിബാന് അധികാരം സ്ഥാപിക്കാനായത് എന്ന് ബരാദര്‍ വിഭാഗം വാദിക്കുന്നു.