വ്യാജ പുരാവസ്തു ബിസിനസ്സ് തട്ടിപ്പുവീരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് തീര്‍ത്തും അസംബന്ധമാണെന്നും ഉന്നത പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതായി സംശയമുള്ള കേസ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചതു കൊണ്ട് കാര്യമില്ലെന്നും സൂചിപ്പിച്ചുകൊണ്ട് സുധീരന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പ് ഇട്ടു. മോന്‍സനെതിരായ പ്രഥമ വിവര റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായി മാധ്യമ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര്‍. പൊതുരേഖയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ടാണിത്. അതുകൊണ്ട് വിപുലതലങ്ങളുള്ള ഈ കേസ് സി.ബി.ഐ.തന്നെ അന്വേഷിക്കണം–സുധീരൻ എഴുതി.
ഫേസ്ബുക് കുറിപ്പ്:
വന്‍ തട്ടിപ്പുവീരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സി.ബി.ഐ.അന്വേഷണം അനിവാര്യമാണ്. സമൂഹത്തില്‍ പല തലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്‍സണ്‍ തികച്ചും അസാധാരണനായ കുറ്റവാളിയാണ്. പോലീസിലെ അത്യുന്നത ഉദ്യോഗസ്ഥരുമായി ബന്ധമുള്ള മോന്‍സന്റെ പേരിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് തലത്തിലുള്ള അന്വേഷണം അപര്യാപ്തമാണ്. മോന്‍സനെതിരായ പ്രഥമ വിവര റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായി മാധ്യമ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര്‍. പൊതുരേഖയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ടാണിത്. അതുകൊണ്ട് വിപുലതലങ്ങളുള്ള ഈ കേസ് സി.ബി.ഐ.തന്നെ അന്വേഷിക്കണം.