ക്രിസ്ത്യന്‍ മിഷണറി സംഘടനയാണെന്ന് അറിയപ്പെടുന്ന ഹാര്‍വെസ്റ്റ് ഇന്ത്യ-ക്ക് വിദേശത്തു നിന്നും ഫണ്ട് സ്വകരിക്കാനുള്ള അനുവാദം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തടഞ്ഞു. വിദേശ സഹായ നിയന്ത്രണ നിയമം(എഫ്.സി.ആര്‍.എ.) അനുസരിച്ചാണ് നടപടി. വിദേശ സഹായ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
സംഘടനയുടെ മേധാവിയായ കട്ടേര സുരേഷ് കുമാര്‍ മതപരിവര്‍ത്തനപ്രവര്‍ത്തനം നടത്തുന്നത് തെളിയിക്കുന്ന വീഡിയോ തെളിവായി എടുത്താണ് നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. അമേരിക്ക, ഇംഗ്ലണ്ട് മുതലായ രാജ്യങ്ങളില്‍ നിന്നും സുരേഷ്‌കുമാറിന് 2017 മുതല്‍ 2020 വരെ സംഭാവനയായി കിട്ടിയിട്ടുള്ള 19.6 കോടി രൂപ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. സ്വയം ഒരു സഭയുടെ ബിഷപ്പായി വ്യാഖ്യാനിച്ചാണ് വിദേശസംഭാവന സ്വീകരിച്ചു വരുന്നത്.
ബിഷപ്പ് സുരേഷ് കുമാര്‍ പട്ടികജാതിക്കാരനാണെന്ന് സ്വയംഅവകാശപ്പെട്ട് സാക്ഷ്യപത്രം വ്യാജമായി സമ്പാദിച്ച് പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൈവശപ്പെടുത്തി വരുന്നതായും ആരോപണം ഉണ്ട്. ഈ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് പട്ടികജാതി-വര്‍ഗ അവകാശഫോറം ദേശീയ പട്ടികജാതി കമ്മീഷന് പരാതിയും നല്‍കിയിരുന്നതായി പറയുന്നു.
രാജ്യവ്യാപകമായി മതപരിവര്‍ത്തനം ലക്ഷ്യമിട്ട് 1500 സാമൂഹിക കേന്ദ്രങ്ങള്‍ ഹാര്‍വെസ്റ്റ് ഇന്ത്യയുടെതായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇവയിലെല്ലാം കൂടി 1500 മുതല്‍ 2000 വരെ പാസ്‌ററര്‍മാര്‍ അതാതിടത്തെ പ്രദേശവാസികളെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപിക്കുന്നു. സുരേഷ്‌കുമാറും ഭാര്യയും ചേര്‍ന്ന് കിങ്‌സ് ടെമ്പിള്‍ എന്ന പേരില്‍ ഒരു പള്ളിയും നിരവധി ബൈബിള്‍ പഠന കോളേജുകളും നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.