കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷന്‍മാരെ ഹൈക്കമാന്‍ഡ് നിയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ അസംതൃപ്തിയില്‍ പരസ്യപ്രതികരണം നടത്തി സസ്‌പെന്‍ഷനിലായ കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി
കെ പി അനിൽകുമാർ പാർട്ടി വിട്ടു. താന്‍ സി.പി.എമ്മില്‍ ചേരുകയാണെന്ന് അനില്‍കുമാര്‍ പ്രഖ്യാപിച്ചു. ഉപാധികളൊന്നും കൂടാതെയാണ് സി.പി.എമ്മില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അനില്‍കുമാറിനെ പാര്‍ടി പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു എന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍ പ്രതികരിച്ചു. കടുത്ത അച്ചടക്ക ലംഘനമാണ് അനില്‍കുമാര്‍ നടത്തിയെതെന്നും സുധാകരന്‍ പറഞ്ഞു.
എന്നാല്‍ സുധാകരനെതിരെ നിശിത വിമര്‍ശനം നടത്തിയാണ് അനില്‍കുമാര്‍ പ്രതികരിച്ചത്. സംഘപരിവാര്‍ മനസ്സുള്ളയാള്‍ കോണ്‍ഗ്രസിനെ നയിക്കുന്നുവെന്നും പിന്നെങ്ങനെ ആ പാര്‍ടി നന്നാവുമെന്നും അനില്‍കുമാര്‍ സുധാകരനെ ഉദ്ദേശിച്ച് പരിഹസിച്ചു.
ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. അനില്‍കുമാറിനെതിരെ കൂടുതല്‍ കര്‍ക്കശ നടപടി എടുക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന കിട്ടിയതിനെത്തുടര്‍ന്നാണ് ധൃതി പിടിച്ച് കോണ്‍ഗ്രസ് വിടാന്‍ അനില്‍കുമാര്‍ തീരുമാനിച്ചത് എന്നാണ് അറിയുന്നത്.
സസ്പെന്റ് ചെയ്യപ്പെട്ടതിനു ശേഷവും പരസ്യപ്രസ്താവന നടത്തിയതിന് കെ പി അനിൽകുമാറിനോട് കോൺഗ്രസ് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതിലും വീണ്ടും വിശദീകരണം ആവശ്യപ്പെട്ടതിലും പ്രതിഷേധിച്ചാണ് പാര്‍ടി വിടുന്നത്.
അനിൽകുമാർ നൽകിയ വിശദീകരണത്തിൽ സംസ്ഥാന നേതൃത്വം തൃപ്തരായിരുന്നില്ല. അതേസമയം മുതിർന്ന നേതാക്കന്മാർക്കെതിരെ പ്രസ്താവന നടത്തിയ രാജ്‌മോഹൻ ഉണ്ണിത്താന്റെയും സസ്പെൻഷനിൽ കഴിയുന്ന ശിവദാസൻ നായരുടേയും വിശദീകരണത്തിൽ സംസ്ഥാന നേതൃത്വത്തിന് തൃപ്തിയുണ്ട്. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് രാജ്‌മോഹൻ ഉണ്ണിത്താനോട് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്.
അര്‍ഹമായ പരിഗണന തന്നെ നല്‍കുമെന്ന് കോടിയേരി
കോണ്‍ഗ്രസില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഉരുള്‍പൊട്ടലാണെന്നും കെ.പി.സി.സി. ഓഫീസിന്റെ താക്കോല്‍ കൈയ്യിലുണ്ടായിരുന്ന ആളായിരുന്നു കെ.പി. അനില്‍കുമാര്‍ എന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സി.പി.എമ്മുമായി ബന്ധപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന് അര്‍ഹമായ പരിഗണന തന്നെ നല്‍കുമെന്ന് കോടിയേരി പറഞ്ഞു.