രണ്ടു വര്‍ഷത്തിനു ശേഷം കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും സമീപ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നടപടികൡലേക്ക് നീങ്ങിയിരിക്കയാണ് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും. പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞതായി ജില്ലയില്‍ നിന്നുള്ള മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ സ്ഥിരീകരിച്ച പഴൂർ വാർഡ് അടച്ചു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ ഭാഗികമായും അടച്ചു. പനി, ഛർദി അടക്കമുള്ള ലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂർ, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഉണര്‍ന്നു നടപടികളിലേക്ക് കടന്നിരിക്കയാണ്. സംസ്ഥാനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം സെൻ്റർ ഫോർ ഡിസിസ് കൺട്രോൾ സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. അവര്‍ ഉടന്‍ എത്തി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
നിലവില്‍ 17 പേർ നിരീക്ഷണത്തിലാണ്. കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ അഞ്ച് പേരാണ് ഉള്ളത്. രോഗം ബാധിച്ച് മരിച്ച 12 വയസുകാരന്‍റെ സംസ്ക്കാരം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കാൻ അടിയന്തിര യോഗം ചേരും. ആരോഗ്യമന്ത്രിക്ക് നൽകേണ്ട പ്ലാൻ തയ്യാറാക്കും. ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തും. സ്ഥിതി വിലയിരുത്താന്‍ 12 മണിക്ക് ഉന്നതതലയോഗവും ചേരും.
അതേസമയം, കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ മൃതദേഹം സംസ്കരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ആരോഗ്യപ്രവർത്തകരും പൊലീസും സ്ഥലത്തിയിട്ടുണ്ട്. നൂറ് മീറ്റർ ചുറ്റളവിൽ ആരെയും കടത്തി വിടില്ലെന്ന് പൊലീസ് അറിയിച്ചു. 2018 ൽ രോഗം ബാധിച്ച് മരിച്ചവരെയും ഇവിടെയാണ് സംസ്കരിച്ചിരുന്നത്.