കേരളത്തില്‍ നടക്കുന്ന സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങളില്‍ 99 ശതമാനവും മതപരിവര്‍ത്തന വിവാഹങ്ങളാണ് എന്ന് വ്യാഖ്യാനിക്കാന്‍ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല നടത്തിയ ശ്രമങ്ങള്‍ക്ക് ഫേസ്ബുക്ക് പൂട്ട്. അവര്‍ പോസ്റ്റ് ചെയ്ത മതവിദ്വേഷ ജനകമായ കുറിപ്പിന്റെ പേരില്‍ ഫേസ്ബുക്ക് 23 മണിക്കൂര്‍ നേരത്തേക്ക് ശശികലയെ ബ്ലോക്ക് ചെയ്തു. 2020 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ വിസ്മയമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ശശികല കുറിപ്പിട്ടത്.
65 വിവാഹങ്ങളില്‍ 64-ഉം മതപരിവര്‍ത്തനമായിരുന്നു എന്നാണ് ശശികല വ്യാഖ്യാനിച്ചത്. വരന്‍മാരെല്ലാം മുസ്ലീങ്ങളും വധുക്കളെല്ലാം ക്രിസ്ത്യാനികളും ആണത്രേ. ഫോട്ടോകള്‍ നോക്കി അവര്‍ ജാതിക്കും മതത്തിനും അതീതമായി പ്രണയിച്ചവരല്ല എന്ന് ശശികലയ്ക്ക് മനസ്സിലായി എന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്!! ഏഴു പേരൊഴികെ എല്ലാ പുരുഷരും മുസ്ലീം വസ്ത്രധാരണം ചെയ്താണത്രേ ഫോട്ടോയ്ക്ക് പോസ് ചെയ്തത്!! ഇപ്പോള്‍ കേരളത്തില്‍ ചില കോണുകളില്‍ നിന്നും ഉണ്ടാക്കിയെടുത്തിരിക്കുന്ന മുസ്ലീം-ക്രിസ്ത്യന്‍ വര്‍ഗീയ വിദ്വേഷത്തിന് തെളിവുണ്ടാക്കാനുള്ള ശ്രമമാണ് ശശികല നടത്തിയത് എന്നത് വ്യക്തമാണ്. ഫേസ്ബുക്ക് ശശികലക്കെതിരെ നടപടിയെടുക്കാനും കാരണം ഇതാണ്.
മുസ്ലിങ്ങൾ ക്രിസ്ത്യാനി പെൺകുട്ടികളെ വ്യാപകമായി വിവാഹം എന്ന പേരിൽ മത പരിവർത്തനം നടത്തി കൊണ്ടുപോകുന്നു എന്ന് വ്യാഖ്യാനിക്കുന്ന ശശികല വിദ്വേഷത്തിന്റെ മനോഭാവം ഉണ്ടാക്കുന്നു എന്ന് കണ്ടെത്തിയാണ് ഫേസ്ബുക്കിന്റെ വിലക്ക്.
ശശികലയുടെ ഫേസ് ബുക്ക് കുറിപ്പ് പൂര്‍ണമായി താഴെ:
ലൗവ് ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല.! പക്ഷേ ഇങ്ങനെചില വിസ്മയങ്ങള്‍ നടക്കുന്നുണ്ട്.!കഴിഞ്ഞവര്‍ഷം രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹിതരാകുന്നതിനുള്ള അപേക്ഷകരുടെ വിവരങ്ങള്‍ ഇനിമുതല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും നോട്ടീസ് ബോര്‍ഡില്‍ മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെന്നും തീരുമാനിക്കുന്നതിന് തൊട്ടുമുന്‍പുള്ള മാസം ലോക്ക് ഡൗണ്‍ നിലനില്‍ക്കെ 2020 ജൂണ്‍ മാസത്തില്‍ മാത്രം കേരളത്തിലെ രജിസ്ട്രര്‍ ഓഫിസുകളില്‍ നടന്നത് 65 വിവാഹങ്ങള്‍ ആണ്.
ഇവയെല്ലാം ലവ് ജിഹാദാണെന്നോ പ്രണയ വിവാഹങ്ങളല്ലെന്നോ അവയില്‍ ഒന്നും പ്രണയമില്ലെന്നോ അല്ല. പക്ഷേ ഇതില്‍ ഏതാണ്ട് 95 ശതമാനവും 18 ഉം 19 ഉം വയസുള്ള പെണ്‍കുട്ടികളാണ്. ലിസ്റ്റിലുള്ള 65 പേരില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാത്തിലും വരന്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടയാളും പെണ്‍കുട്ടികള്‍ ക്രിസ്ത്യന്‍ ഹിന്ദു കമ്യൂണിറ്റികളില്‍ പെട്ടവരുമാണ്.
സ്നേഹത്തിന് ജാതിയും മതവും ഒന്നുമില്ലെങ്കിലും സ്നേഹിച്ചവര്‍ വിവാഹത്തിലെത്തുമ്പോള്‍ ഇതെല്ലം കടന്നുവരാറുള്ളതായാണ് സാധാരണ കണ്ടു വരുന്നത്. ഇതില്‍ 65 പേരില്‍ എത്രപേര്‍ ജാതിക്കും മതത്തിനും അതീതമായിട്ടാണ് പരസ്പരം സ്നേഹിച്ചതെന്ന് ഇതിലെ ഫോട്ടോകള്‍ പോലും സാക്ഷ്യപ്പെടുത്തുന്നുണ്ട്.! അതില്‍ ഏഴ് പേരൊഴികെ ബാക്കിയെല്ലാവരും ഹൂറിപെണ്ണുങ്ങളയി വസ്ത്രധാരണം ചെയ്തുകൊണ്ടാണ് ഫോട്ടോയ്ക്ക് പോലും പോസ് ചെയ്തിട്ടുള്ളത്. അതെല്ലാം അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെങ്കിലും കണ്ടിരിക്കുന്ന പൊതുസമൂഹത്തിനും മറ്റുള്ള മിശ്രവിവാഹിതര്‍ക്കും ഇതൊരു വിസ്മയമായി തോന്നുന്നതില്‍ തെറ്റുപറയാനാവില്ലല്ലോ.??
മിശ്രവിവാഹങ്ങള്‍ പ്രോല്‍സാഹിക്കപ്പെടേണ്ടത് തന്നെയാണ് ഇന്‍ഡ്യന്‍ ഭരണഘടന മിശ്രവിവാവാഹിതര്‍ക്ക് പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും നല്‍കുന്നുമുണ്ട്. എന്നാല്‍, ഇത് ഭര്‍ത്താവിന്റെ മതത്തിലേക്ക് ആളെ ചേര്‍ക്കാനുള്ള ഉഡായിപ്പായിമാറുന്ന വിസ്മയത്തെ ഗൗരവമായി കാണേണ്ടതുണ്ട്. ഇതിന് മിശ്രവിവാഹം എന്നല്ല വിളിക്കേണ്ടത്. മതപരിവര്‍ത്തനം എന്നു തന്നെയാണ്.